ന്യൂഡൽഹി:ഗുരുവായൂർ ക്ഷേത്രത്തിലെ ഉദയാസ്തമയ പൂജ വൃശ്ചികമാസത്തിലെ ഏകാദശി ദിവസം തന്നെ നടത്തണമെന്നു സുപ്രീം കോടതി ഉത്തരവിട്ടു. ഭക്തരുടെ സൗകര്യത്തെ മുൻനിർത്തി പൂജാസമയം മാറ്റേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി.ദേവസ്വം ബോർഡ് ഭക്തർക്ക് സൗകര്യമാകുന്ന വിധത്തിൽ പൂജ തുലാമാസത്തിലെ ഏകാദശിയായ നവംബർ രണ്ടിനു നടത്താനാണ് തീരുമാനിച്ചത്. തന്ത്രിയുടെ അനുമതിയോടെയായിരുന്നു തീരുമാനം.
എന്നാൽ, ക്ഷേത്രപ്രതിഷ്ഠയുടെ ചൈതന്യവും ആത്മീയ പ്രാധാന്യവും കാത്തുസൂക്ഷിക്കുന്നത് തന്ത്രിയുടെ ഉത്തരവാദിത്തമാണെന്നും പൂജാസമയം ഭക്തരുടെ സൗകര്യം നോക്കി മാറ്റാൻ പാടില്ലെന്നും സുപ്രീം കോടതി വിധിയിൽ വ്യക്തമാക്കി.വൃശ്ചികമാസത്തിലെ ഏകാദശി ഡിസംബർ ഒന്നിനാണ്. അന്നേ ദിവസം ഉദയാസ്തമയ പൂജ നടത്തണമെന്നതാണ് കോടതിയുടെ നിർദേശം. അതേസമയം, തന്ത്രി ഉചിതമെന്ന് തോന്നിയാൽ തുലാമാസ ഏകാദശിയിലും (നവംബർ 2) പൂജ നടത്താവുന്നതാണെന്ന് കോടതി വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വൃശ്ചികമാസത്തിൽ ക്ഷേത്രത്തിൽ ഭക്തരുടെ തിരക്ക് കൂടുതലാകുമെന്നതിനാലാണ് പൂജ തുലാമാസത്തിലേക്ക് മാറ്റിയതെന്ന് ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു. തന്ത്രിയുടെ അനുമതിയോടെയായിരുന്നു മാറ്റം നടപ്പിലാക്കിയത് എന്നും അതിനാവശ്യമായ നടപടികൾ പൂർത്തിയായിരുന്നെന്നും ബോർഡ് വിശദീകരിച്ചു.


