ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് വധക്കേസ്: വിചാരണ നടപടികൾ തുടരാം; കേസിൽ നിർണായക നിരീക്ഷണവുമായി സുപ്രീം കോടതി

ദില്ലി:പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് വധക്കേസിൽ പ്രതികളായ അഞ്ച് എസ്‍ഡിപിഐ പ്രവർത്തകരുടെ ജാമ്യപേക്ഷ പരിഗണിക്കുന്നത് ജനുവരിയിലേക്ക് മാറ്റി സുപ്രീംകോടതി. അതേസമയം കേസുമായി ബന്ധപ്പെട്ട് വിചാരണ നടപടികൾ തുടരാമെന്ന് ജസ്റ്റിസ് എം എം സുന്ദരേഷ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. 

Advertisements

കേസിലെ സാക്ഷി വിസ്താരം അടക്കം തുടങ്ങിയ സാഹചര്യം സംസ്ഥാനസർക്കാർ സുപ്രീംകോടതിയെ അറിയിച്ചതോടെയാണ് കോടതിയുടെ നിര്‍ണായക തീരുമാനം. വാദത്തിനിടെ ഭാര്യയുടെ മുന്നിലിട്ട് അതിക്രൂരമായിട്ടാണ് പ്രതികൾ സഞ്ജിത്തിനെ കൊലപ്പെടുത്തിയതെന്നും സാക്ഷിയായ ഭാര്യ പ്രതിയെ ചൂണ്ടിക്കാട്ടിയാൽ അതിനപ്പുറം പിന്നെ എന്താണ് ഉള്ളതെന്ന നിര്‍ണായക നീരീക്ഷണവും സുപ്രീംകോടതിയിൽ നിന്നുണ്ടായി. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേസിൽ പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് കാട്ടി സഞ്ജിത്തിന്‍റെ അമ്മ സുപ്രീംകോടതിയിൽ കക്ഷിചേരാൻ അപേക്ഷ നൽകിയിരുന്നു. പോപ്പുലർ ഫ്രണ്ട് നടത്തിയ ക്രിമിനൽ ഗൂഢാലോചനയുടെ ഭാഗമാണ് കൊലപാതകമെന്നും അതിക്രൂരമായ ആണ് മകനെ പ്രതികൾ കൊലപ്പെടുത്തിയതെന്നുമാണ് അമ്മ നൽകിയ ഹര്‍ജിയിൽ പറയുന്നത്. കേസിൽ സംസ്ഥാനസർക്കാരിനായി മുതിർന്ന അഭിഭാഷകൻ പിവി ദിനേശ്, സ്റ്റാൻഡിംഗ് കൗൺസൽ ഹർഷദ് വി ഹമീദ് എന്നിവർ ഹാജരായി. പ്രതികൾക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ ആർ ബസന്ത്, അഭിഭാഷകൻ പി വിഷ്ണു എന്നിവരും ഹാജരായി.

ജാമ്യാപേക്ഷയ്ക്കെതിരെ കേരളം

ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് വധക്കേസിലെ പ്രതികൾ നൽകിയ ജാമ്യപേക്ഷ തള്ളണമെന്നാവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. പ്രതികൾക്ക് നേരെ പകരം വീട്ടലിന് സാഹചര്യമുണ്ടെന്നും സഞ്ജിത്തിനെ പിന്തുണയ്ക്കുന്നവർ തിരിച്ചടിക്കാൻ സാധ്യതയുണ്ടെന്നും ഇത് വർഗീയസംഘർഷത്തിന് വഴിവെക്കുമെന്നുമാണ് കേരളം സുപ്രീം കോടതിയെ അറിയിച്ചത്. പ്രതികൾ പ്രധാനസാക്ഷിയെ സ്വാധീനിക്കാൻ ശ്രമം നടത്തിയ വിവരവും സംസ്ഥാനം കോടതിയെ അറിയിച്ചിരുന്നു. കേസിലെ അഞ്ചു പ്രതികളാണ് സുപ്രീംകോടതിയെ ജാമ്യാപേക്ഷയുമായി സമീപിച്ചത്. സംസ്ഥാന സർക്കാരിനായി സ്റ്റാൻഡിങ് കൗൺസൽ ഹർഷദ് വി ഹമീദാണ് സത്യവാങ്മൂലം ഫയൽ ചെയ്തത്.

2022 നവംബര്‍ 15 രാവിലെയാണ് എലപ്പുളളി ഇടപ്പുകുളം സ്വദേശിയും തേനാരി ആർ എസ് എസ് ബൗദ്ധിക് പ്രമുഖുമായ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. ബൈക്കിൽ ഭാര്യയ്‌ക്കൊപ്പം സഞ്ചരിക്കുകയായിരുന്ന സഞ്ജിത്തിനെ കാറിലെത്തിയ അക്രമി സംഘം ഇടിച്ചുവീഴ്ത്തി വെട്ടിക്കൊല്ലുകയായിരുന്നു. പോപ്പുലർ ഫ്രണ്ട് , എസ് ഡിപിഐ പ്രവർത്തകരാണ് സഞ്ജിത്തിനെ കൊലപ്പെടുത്തിയത്. കിണാശ്ശേരി മമ്പ്രത്തു വച്ചായിരുന്നു കൊലപാതകം. 24 പേരാണ് കേസിൽ പ്രതികൾ.

Hot Topics

Related Articles