കൊച്ചി : ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങള്‍ക്കെതിരേ തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ അന്യായ നികുതി ഈടാക്കല്‍, കനത്ത പിഴ ചുമത്തല്‍, വാഹനങ്ങള്‍ സീസ് ചെയ്യല്‍ തുടങ്ങിയ നിയമവിരുദ്ധ നടപടികള്‍ തുടരുന്ന സാഹചര്യത്തില്‍, കേരളത്തില്‍ നിന്നുള്ള എല്ലാ ടൂറിസ്റ്റ് ബസുകളുടെയും തമിഴ്നാട്, കര്‍ണാടക സർവീസുകള്‍ തിങ്കളാഴ്ച വൈകിട്ട് 6 മണിമുതല്‍ നിർത്തിവയ്ക്കാൻ ലക്ഷ്വറി ബസ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന സമിതി തീരുമാനിച്ചു. ഈ തീരുമാനം പ്രതിഷേധമല്ല, മറിച്ച് വാഹന ഉടമകള്‍ക്കും ഡ്രൈവർമാർക്കും യാത്രക്കാരർക്കും സുരക്ഷ ഉറപ്പാക്കാനായുള്ള നിർബന്ധിത നടപടി മാത്രമാണെന്ന്.സംസ്ഥാന പ്രസിഡന്‍റ് എ. ജെ. റിജാസ്, ജനറല്‍ സെക്രട്ടറി മനീഷ് ശശിധരൻ എന്നിവർ അറിയിച്ചു,
കേരളത്തില്‍ രജിസ്റ്റർ ചെയ്ത, കേന്ദ്രസർക്കാരിന്‍റെ ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് പ്രകാരം അനുമതിയുള്ള വാഹനങ്ങളെ തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ മോട്ടോർ വാഹന വകുപ്പുകള്‍ നിയമവിരുദ്ധമായി പിഴ ചുമത്തുകയും നികുതി പിരിക്കുകയും, പല വാഹനങ്ങളും പിടിച്ചെടുക്കുകയും ചെയ്യുന്ന അവസ്ഥയാണിപ്പോള്‍ നിലനില്‍ക്കുന്നത്. ഇത് കേന്ദ്രസർക്കാരിന്‍റെ ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ചട്ടങ്ങള്‍ക്കു നേരെയുള്ള വ്യക്തമായ ലംഘനമാണെന്നും, പെർമിറ്റ് ഫീസ് അടച്ച വാഹനങ്ങളില്‍ നിന്ന് മറ്റൊരു സംസ്ഥാനത്തിന് നികുതി ഈടാക്കാൻ പാടില്ലെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ ഒരു വർഷത്തോളമായി തമിഴ്നാട് അന്യായമായി കേരള വാഹനങ്ങളില്‍ നിന്ന് നികുതി പിരിച്ചുവെങ്കിലും, കേരള സർക്കാർ വളരെ അനുഭാവപൂർണമായും പിന്തുണയോടെയും സമീപനം സ്വീകരിച്ചിരുന്നതായി ഭാരവാഹികള്‍ പറഞ്ഞു. എന്നാല്‍, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ നിയമവിരുദ്ധ നടപടികള്‍ തുടർന്നതോടെ, വാഹന ഉടമകള്‍ക്കും ഓപ്പറേറ്റർമാർക്കും ഭീതിയും സാമ്ബത്തിക നഷ്ടവും വർധിച്ചിരിക്കുകയാണ്.
സംസ്ഥാന ഗതാഗതമന്ത്രി, ഗതാഗത കമ്മീഷണർ എന്നിവർ തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളോടും കേന്ദ്ര ഗതാഗത മന്ത്രാലയത്തോടും അടിയന്തിരമായി ഇടപെടണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.


