പത്തനംതിട്ട:ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടന സീസണിൽ ആദ്യ 15 ദിവസത്തിനുള്ളിലെ ദേവസ്വം ബോർഡിന്റെ വരുമാന കണക്കുകൾ പുറത്തുവന്നു. നവംബർ 30 വരെ ലഭിച്ച കണക്കുകൾ പ്രകാരം ആകെ വരുമാനം 92 കോടി രൂപ ആയി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ലഭിച്ച 69 കോടിയുമായി താരതമ്യം ചെയ്യുമ്പോൾ 33.33 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.വരുമാനത്തിന്റെ ഏറ്റവും വലിയ പങ്കും അരവണ വിൽപ്പനയിലാണ് നിന്നത്. ഈ സീസണിൽ ആദ്യ 15 ദിവസങ്ങളിൽ അരവണ വിൽപ്പന വഴി ലഭിച്ചത് 47 കോടി രൂപയോളം. കഴിഞ്ഞ വർഷം ഇതേ സമയം ലഭിച്ച 32 കോടിയുമായി താരതമ്യം ചെയ്യുമ്പോൾ 46.86 ശതമാനം വർധന രേഖപ്പെടുത്തി.
അപ്പം വിൽപ്പനയിൽ നിന്ന് ഇതുവരെ 3.5 കോടി രൂപ ലഭിച്ചു. കഴിഞ്ഞ വർഷവും ഇതേ നിരക്കിലാണ് വരുമാനം ഉണ്ടായത്. കാണിക്കയിലൂടെ ലഭിച്ച വരുമാനത്തിലും വർധനയുണ്ട്. കഴിഞ്ഞ വർഷം ഇതേ സമയത്ത് 22 കോടി രൂപ ലഭിച്ചപ്പോൾ, ഈ സീസണിൽ അത് 26 കോടിയായി, 18.18 ശതമാനം വർധന രേഖപ്പെടുത്തി.തീർത്ഥാടനം ശക്തമായിരിക്കുന്നതിന്റെ സൂചനയായി, നവംബർ 30 വരെ 13 ലക്ഷത്തിലധികം തീർത്ഥാടകർ ശബരിമലയിൽ എത്തിച്ചേർന്നതായി ദേവസ്വം ബോർഡ് അറിയിച്ചു.


