കോട്ടയം : മലിനജലം പുറത്തേയ്ക്ക് ഒഴുക്കിയതിനെച്ചൊല്ലിയുള്ള പരാതിയെ തുടർന്ന് അയൽവാസിയായ ഡോക്ടറെ സിനിമാ താരവും നടനുമായ കൃഷ്ണപ്രസാദ് മർദ്ധിച്ചതായി പരാതി. കോട്ടയം ഭാരത് ആശുപത്രിയിലെ ഓർത്തോ വിഭാഗം ഡോക്ടർ ശ്രീകുമാറിനാണ് മർദനമേറ്റത്. മർദനത്തിൽ തലയ്ക്കും മുക്കിനും സാരമായി പരിക്കേറ്റ ഡോക്ടറെ ആദ്യം ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഡോക്ടർ ചങ്ങനാശേരി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഇന്ന് ജനുവരി 21 ബുധനാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെ ആയിരുന്നു സംഭവം. ചങ്ങനാശേരി പെരുന്നയിൽ ഡോ. ശ്രീകുമാറിന് പാരമ്പര്യമായി കിട്ടിയ ഭൂമി ഉണ്ട്. ഈ ഭൂമിയിൽ ഇദ്ദേഹം കഴിഞ്ഞ ദിവസം നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ഈ പുരയിടത്തിനോട് ചേർന്ന് സിനിമാതാരം കൃഷ്ണ പ്രസാദിന് നിലവിൽ ഭൂമിയുണ്ട്. കൃഷ്ണപ്രസാദിന്റെ ഭൂമിയിൽ നിന്നും മലിനജലമടക്കം ഡോ.ശ്രീകുമാറിന്റെ പുരയിടത്തിലൂടെയാണ് പുറത്തേക്ക് ഒഴുകിയിരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഡോ.ശ്രീകുമാറിൻ്റെ പുരയിടത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയതോടെ കൃഷ്ണപ്രസാദിൻ്റെ പുരയിടത്തിൽ നിന്നുള്ള വെള്ളത്തിൻറെ ഒഴുക്ക് നിലയ്ക്കുമെന്ന് പരാതി ഇദ്ദേഹം പറഞ്ഞു. ഈ മലിനജലം അടക്കം റോഡിലേക്ക് ഒഴുകിപ്പോകുന്ന സാഹചര്യമുണ്ടാകും. ഈ സാഹചര്യത്തിൽ തനിക്ക് ഓട നിർമ്മിച്ച് നൽകിയ ശേഷം മാത്രമേ ശ്രീകുമാറിന്റെ പുരയിടത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താനാവൂവെന്ന് കൃഷ്ണപ്രസാദ് നിലപാടെടുത്തു.
ഡോ. ശ്രീകുമാർ പുലയിടത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിനെതിരെ ചങ്ങനാശ്ശേരി നഗരസഭയിലും വില്ലേജിലും കൃഷ്ണപ്രസാദ് പരാതിയും നൽകിയിരുന്നു. ഈ പരാതി പരിശോധിക്കുന്നതിനായി ചങ്ങനാശ്ശേരി താലൂക്ക് ഓഫീസറും , വില്ലേജിലെ ജീവനക്കാരനും ശ്രീകുമാറിന്റെ പുരയിടത്തിൽ എത്തിയപ്പോഴാണ് അക്രമ സംഭവങ്ങൾ അരങ്ങേറിയത്. ഉദ്യോഗസ്ഥർ പരിശോധന നടത്തി ക്രമക്കേടുകൾ ഒന്നുമില്ലെന്നും, കൃത്യമായ പെർമിറ്റോട് കൂടിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതെന്നും കണ്ടെത്തി. ഇതിനുശേഷം ഉദ്യോഗസ്ഥർ മടങ്ങി പോകുന്നതിനിടെ കൃഷ്ണപ്രസാദ് , പിന്നിൽ നിന്നും എത്തി ഡോ. ശ്രീകുമാറിനെ ആക്രമിക്കുകയായിരുന്നു. ആദ്യം തലയിലും, പിന്നീട് പിന്തുടർന്നെത്തി മുഖത്തും മൂക്കിലും മർദിച്ചു. ഈ മർദ്ദനത്തിന്റെ ദൃശ്യങ്ങളെല്ലാം സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. മർദ്ദനത്തിൽ പരിക്കേറ്റ ഡോ.ശ്രീകുമാറിനെ ആദ്യം ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം ഭാരത് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് നടപടി ആരംഭിച്ചിട്ടുണ്ട്.


