തിരുവനന്തപുരം : പന്ത്രണ്ട് മണിക്കൂറിലധികം വിശ്രമമില്ലാതെ നഴ്‌സുമാരെ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യിപ്പിക്കുന്നത് ആധുനിക കാലത്തെ അടിമപ്പണിയും തൊഴില്‍ നിയമങ്ങളുടെ നഗ്‌നമായ ലംഘനവുമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ മാനവീയം വീഥിയില്‍ നടന്ന നഴ്‌സുമാരുടെ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.
സുപ്രീം കോടതി നിര്‍ദ്ദേശിച്ച നാല്പതിനായിരം രൂപ അടിസ്ഥാന ശമ്പളം എന്ന ന്യായമായ ആവശ്യം പോലും നടപ്പിലാക്കാത്ത ഭരണകൂടം, സ്വന്തം അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തുന്ന ഇവരെ ഫാസിസ്റ്റ് ശൈലിയിലാണ് അടിച്ചമര്‍ത്തുന്നത്. ആരോഗ്യരംഗത്ത് ഒന്നാം സ്ഥാനത്താണെന്ന് വീമ്പിളക്കുന്ന സംസ്ഥാന സര്‍ക്കാര്‍, ഭൂരിഭാഗവും സ്ത്രീകളായ ഈ ആരോഗ്യപ്രവര്‍ത്തകരുടെ കണ്ണീരിന് മുന്നില്‍ മൗനം പാലിക്കുന്നത് വലിയ ക്രൂരതയാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നഴ്‌സ്മാര്‍ക്ക് അര്‍ഹതപ്പെട്ട അവകാശങ്ങള്‍ നിഷേധിച്ചവരെ കൊണ്ട് കാലം കണക്കുപറയിക്കുന്ന ദിനം വിദൂരമല്ല. സ്വകാര്യ ആശുപത്രികള്‍ കോടികള്‍ ലാഭം കൊയ്യുമ്പോഴും, കഴിഞ്ഞ ഏഴ് വര്‍ഷമായി സംസ്ഥാനത്ത് നഴ്‌സുമാര്‍ക്ക് ഒരു ശമ്പള വര്‍ദ്ധനവ് പോലും നല്‍കാതെ അവരെ കൊടിയ വഞ്ചനയ്ക്കാണ് ഇരയാക്കുന്നത്. രോഗികളോടുള്ള തങ്ങളുടെ ഉത്തരവാദിത്തം മറക്കാതെ, സ്വന്തം ആത്മാഭിമാനത്തിനും നീതിക്കും വേണ്ടി യു.എന്‍.എ നടത്തുന്ന ഈ ഐതിഹാസിക പോരാട്ടത്തിന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും പൂര്‍ണ്ണ പിന്തുണ കെസി വേണുഗോപാല്‍ പ്രഖ്യാപിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ നഴ്‌സ്മാരുടെ ന്യായമായ അവകാശങ്ങള്‍ക്ക് നേരെ കണ്ണടച്ചാല്‍, മാസങ്ങള്‍ക്കപ്പുറം വരാനിരിക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ ആ അവകാശങ്ങള്‍ നടപ്പിലാക്കുമെന്ന ഉറപ്പും കെസി വേണുഗോപാല്‍ നല്‍കി.
കെപിസിസി വൈസ് പ്രസിഡന്റ് മാത്യൂ കുഴല്‍നാടന്‍ എംഎല്‍എ,കെപിസിസി ജനറല്‍ സെക്രട്ടറി കെഎസ് ശബരിനാഥന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


