കൊല്ലം: ക്ഷേമ പെൻഷൻ വിഷയത്തിലും പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയനുമായി ബന്ധപ്പെട്ട വിവാദങ്ങളിലും പ്രതിപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി മന്ത്രി കെബി ഗണേഷ് കുമാർ. എൽഡിഎഫ് സർക്കാർ പെൻഷൻ 1600-ൽ നിന്ന് 2000 രൂപയാക്കിയപ്പോൾ അത് കൈക്കൂലിയാണെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇപ്പോൾ 3000 രൂപ നൽകാമെന്ന് പറയുന്നത് അതിലും വലിയ കൈക്കൂലിയാണോ എന്ന് ഗണേഷ് കുമാർ പരിഹസിച്ചു.
മുൻപ് 500 രൂപയിൽ നിന്ന് 600 രൂപയാക്കി പെൻഷൻ നൽകിയ സർക്കാർ, 18 മാസം കുടിശ്ശിക വരുത്തിയാണ് ഇറങ്ങിപ്പോയത്. അങ്ങനെയുള്ളവർ ഇപ്പോൾ 3000 രൂപ നൽകുമെന്ന് പറഞ്ഞാൽ കേരളത്തിലെ ജനങ്ങൾ വിശ്വസിക്കില്ല. എൽഡിഎഫ് പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങൾ നടപ്പിലാക്കിയപ്പോൾ അതിനെ കൈക്കൂലിയെന്ന് വിശേഷിപ്പിച്ചവർ ഇപ്പോൾ നടത്തുന്ന പ്രഖ്യാപനങ്ങൾ രാഷ്ട്രീയ നാടകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പത്തനാപുരം താലൂക്ക് എൻഎസ്എസിലെ ആഭ്യന്തര പ്രശ്നങ്ങളെക്കുറിച്ചുള്ള വാർത്തകളും ഗണേഷ് കുമാർ തള്ളി. തന്റെ പിതാവ് ആർ. ബാലകൃഷ്ണപിള്ള 64 വർഷം പണിപ്പെട്ട് ഉണ്ടാക്കിയതാണ് പത്തനാപുരം താലൂക്ക് എൻഎസ്എസ്. ഇത് ആരുടെയും പിരിവെടുത്ത് ഉണ്ടാക്കിയതല്ല. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ താൻ സ്ഥാനാർത്ഥിയാണെന്ന് അറിഞ്ഞുകൊണ്ട് കോൺഗ്രസ് നടത്തുന്ന മനപ്പൂർവ്വമായ രാഷ്ട്രീയ കളികളാണിത്.
നായന്മാർക്കിടയിൽ യാതൊരു പ്രശ്നവുമില്ല. എൻഎസ്എസ് ജനറൽ സെക്രട്ടറിയാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. പ്രസിഡന്റ് ഇല്ലാത്ത സാഹചര്യത്തിൽ വൈസ് പ്രസിഡന്റിനെ വച്ച് യോഗം ചേരാമെന്നാണ് ബൈലോ പറയുന്നത്. മരിക്കുന്നത് വരെ പ്രസിഡന്റായി ഇരിക്കാൻ വന്ന ആളല്ല താനെന്നും അദ്ദേഹം വ്യക്തമാക്കി.


