മലപ്പുറം: രണ്ടുവർഷം മുൻപ് ലഹരി കേസില്‍ ജയിലിലായ പ്രതി ജാമ്യത്തിലിറങ്ങി വീണ്ടും ലഹരി വില്പനയില്‍ സജീവമാകാൻ ശ്രമം. ഒടുവില്‍ എംഡിഎംഎയുമായി പോലീസ് പിടിയില്‍. മലപ്പുറം ചങ്ങരംകുളത്താണ് നാട്ടുകാർ ചേർന്ന് ലഹരി വില്പനക്കാരനെ പോലീസിലേല്‍പ്പിച്ചത്. ചങ്ങരംകുളം നടുവട്ടത്തെ പെട്രോള്‍ പമ്പിന് സമീപം സംശയാസ്പദമായ രീതിയില്‍ ഒരാള്‍ ചുറ്റി തിരിയുന്നു. സംശയം തോന്നിയ നാട്ടുകാർ പോലീസിനെ വിളിച്ചു. പോലീസ് എത്തി പരിശോധന നടത്തിയപ്പോഴാണ് യുവാവില്‍ നിന്നും 20 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്.
പട്ടാമ്പി സ്വദേശി ഷാഹുല്‍ഹമീദിനെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടുവർഷം മുൻപ് മയക്കുമരുന്ന് വില്‍പ്പന നടത്തിയതിന് ഷാഹുല്‍ ഹമീദും സഹോദരനും അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞിരുന്നു. ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയാണ് വീണ്ടും എംഡിഎംഎ വില്‍പ്പനയില്‍ ഷാഹുല്‍ ഹമീദ് സജീവമാകാൻ ശ്രമിച്ചത്. ഷാഹുല്‍ ഹമീദിൻ്റെ ഇടപാടുകാരെ കുറിച്ചും പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. ചങ്ങരംകുളം പോലീസും, ഡാൻസാഫ് സംഘം ചേർന്നാണ് ലഹരി സംഘത്തിന് വലയൊരുക്കുന്നത്.

