രണ്ട് മത്സരങ്ങളിലും നേടിയത് ഉജ്വല വിജയം: സ്റ്റാർക്കിൻ്റെ അഭാവം അനുഭവിക്കുന്നില്ലെന്ന് ഡൽഹി ക്യാപിറ്റൽസ് 

ഡൽഹി: ഐപിഎല്‍ 19-ാം സീസണിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച്‌ തകർപ്പൻ ഫോമില്‍ നില്‍ക്കുന്ന ഡല്‍ഹി ക്യാപ്പിറ്റല്‍സ്, തങ്ങളുടെ കുന്തമുനയായ മിച്ചല്‍ സ്റ്റാർക്കിന്റെ അഭാവം നിലവില്‍ അനുഭവിക്കുന്നില്ലെന്ന് മുഖ്യ പരിശീലകൻ മുനാഫ് പട്ടേല്‍. പരിക്കിനെത്തുടർന്ന് വിശ്രമത്തിലുള്ള സ്റ്റാർക്ക് ഏപ്രില്‍ 20-ന് ശേഷമേ ടീമിനൊപ്പം ചേരുകയുള്ളൂ. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുനാഫ്. ആദ്യ രണ്ട് മത്സരങ്ങളിലും ഡല്‍ഹി വിജയിച്ചതാണ് സ്റ്റാർക്കിന്റെ അഭാവം വലിയ ചർച്ചയാകാതിരിക്കാൻ കാരണമെന്ന് മുനാഫ് പട്ടേല്‍ നിരീക്ഷിച്ചു. ‘ഞങ്ങള്‍ മത്സരങ്ങള്‍ ജയിച്ചുകൊണ്ടിരിക്കുന്നതിനാല്‍ മിച്ചല്‍ സ്റ്റാർക്കിന്റെ അഭാവം ഇപ്പോള്‍ അനുഭവപ്പെടുന്നില്ല. എന്നാല്‍ വരും ദിവസങ്ങളില്‍ പ്രകടനം മോശമായാല്‍ സ്ഥിതി മാറും. നിലവില്‍ രണ്ട് വിജയങ്ങള്‍ ടീമിന് വലിയ ആത്മവിശ്വാസം നല്‍കുന്നുണ്ട്,’ – മുനാഫ് പറഞ്ഞു.

Advertisements

സ്റ്റാർക്കിനെ ലോകോത്തര ബൗളറായ ജസ്പ്രീത് ബുംറയോടാണ് മുനാഫ് പട്ടേല്‍ താരതമ്യം ചെയ്തത്. ഐപിഎല്ലില്‍ സ്റ്റാർക്കിനോളം മികച്ച മറ്റൊരു ബൗളറില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. വേഗതയും സ്വിംഗും: 140 കിലോമീറ്ററിന് മുകളില്‍ വേഗതയില്‍ പന്തെറിയുന്നതിനൊപ്പം പന്ത് സ്വിംഗ് ചെയ്യിക്കാനുള്ള സ്റ്റാർക്കിന്റെ കഴിവിനെ മുനാഫ് പുകഴ്ത്തി. ടീമിലെ ഏറ്റവും പ്രധാനപ്പെട്ട ബൗളർ അദ്ദേഹം തന്നെയാണെന്നും പരിശീലകൻ കൂട്ടിച്ചേർത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയില്‍ 5 ടെസ്റ്റുകളില്‍ നിന്നായി 31 വിക്കറ്റുകള്‍ വീഴ്ത്തിയ സ്റ്റാർക്കിന്റെ ശരീരം കടുത്ത സമ്മർദ്ദത്തിലായിരുന്നു. വരാനിരിക്കുന്ന സീസണില്‍ ഓസ്‌ട്രേലിയ 21 ടെസ്റ്റുകള്‍ കളിക്കാനുള്ളതിനാല്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ സ്റ്റാർക്കിന്റെ ജോലിഭാരം കൃത്യമായി നിയന്ത്രിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ഐപിഎല്ലിലെ ആദ്യ ഘട്ടത്തില്‍ താരത്തിന് വിശ്രമം അനുവദിച്ചിരിക്കുന്നത്.

സ്റ്റാർക്കിന്റെ തിരിച്ചുവരവ് സംബന്ധിച്ച്‌ നിലവില്‍ കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ലെന്ന് മുനാഫ് വ്യക്തമാക്കി. ഫിസിയോയുടെയും മെഡിക്കല്‍ ടീമിന്റെയും റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് ടീം മാനേജ്‌മെന്റ്. 2025 സീസണില്‍ ഡല്‍ഹിക്കായി 11 മത്സരങ്ങളില്‍ നിന്ന് 14 വിക്കറ്റുകള്‍ സ്റ്റാർക്ക് വീഴ്ത്തിയിരുന്നു.

Hot Topics

Related Articles