തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടിടത്ത് താമര വിരിഞ്ഞെന്ന അവകാശവാദവുമായി ബിജെപി നേതാക്കള്‍. തൂക്കുസഭയില്‍ 30 സീറ്റുകള്‍ നേടി കറുത്ത കുതിരകള്‍ ആവുമെന്ന് പുറത്തു പറയുമ്പോഴും നിലവില്‍ ബിജെപിയുടെ വിലയിരുത്തല്‍ രണ്ട് സീറ്റുകള്‍ ഉറപ്പെന്നാണ്. നേമത്ത് രാജീവ് ചന്ദ്രശേഖറിന്‍റെയും കഴക്കൂട്ടത്ത് വി മുരളീധരന്‍റെയും വിജയം ഉറപ്പെന്ന് വിലയിരുത്തിയാണ് ഇന്നലെ രാത്രി വൈകി നേതാക്കള്‍ പിരിഞ്ഞത്. കാട്ടാക്കട, വട്ടിയൂർകാവ്, ആറ്റിങ്ങല്‍, ചാത്തന്നൂർ, മഞ്ചേശ്വരം, പാലക്കാട്, അടക്കം 10 ഇടങ്ങളില്‍ അട്ടിമറിക്ക് സാധ്യതയുണ്ടെന്നും ബിജെപി വിലയിരുത്തുന്നു.
നേമത്ത് ന്യൂനപക്ഷ വോട്ടുകള്‍ രണ്ടായി വിഭജിച്ചെന്ന് ബിജെപി വിലയിരുത്തുന്നു. ശിവൻകുട്ടിക്കും ശബരീനാഥിനുമായി ന്യൂനപക്ഷ വോട്ടുകള്‍ വിഭജിക്കപ്പെട്ടപ്പോള്‍ നിഷ്പക്ഷ, യുവ വോട്ടുകള്‍ രാജീവ് ചന്ദ്രശേഖറിന് ലഭിച്ചെന്നാണ് ബിജെപി നേതാക്കളുടെ വിലയിരുത്തല്‍. ശബരിമല വിഷയം ചർച്ചാ വിഷയമായത് കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രന് എതിരും വി മുരളീധരന് അനുകൂലവുമാകുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. വട്ടിയൂർക്കാവിലും കാട്ടാക്കടയിലെ ഉയർന്ന പോളിങിലും ബിജെപിക്ക് പ്രതീക്ഷയുണ്ട്. മഞ്ചേശ്വരത്ത് ഇത്തവണ പ്രവാസി വോട്ടുകള്‍ കൂട്ടമായി എത്താത്തത് സുരേന്ദ്രന് ഗുണകരമാകുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. പാലക്കാടും ചാത്തന്നൂർ, മണലൂർ പോലുള്ള മണ്ഡലങ്ങളില്‍ അട്ടിമറിക്ക് സാധ്യതയുണ്ടെന്ന് ബിജെപി കണക്കുകൂട്ടുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം നേമത്ത് ഉറച്ച ജയ പ്രതീക്ഷയിലാണ് ശിവൻകുട്ടിയും ശബരീനാഥും. ന്യൂനപക്ഷ വോട്ടുകള്‍ വിഘടിപ്പിക്കാൻ ശ്രമിച്ചെങ്കിലും അത് ജയം തടയില്ലെന്നാണ് വി ശിവൻകുട്ടിയുടെ ആത്മവിശ്വാസം. രാഷ്ട്രീയ സാഹചര്യങ്ങള്‍ യുഡിഎഫിന് അനുകൂലമായിരുന്നുവെന്നും അട്ടിമറിയുണ്ടാകുമെന്നും ശബരിനാഥൻ പറയുന്നു.

