കൊച്ചി : എറണാകുളത്ത് നിന്ന് ഒരു മുഖ്യമന്ത്രി വേണമെന്ന ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ പ്രസ്താവനയെ തള്ളി മുതിർന്ന കോണ്‍ഗ്രസ് നേതാവ് കെ.ബാബു. ജില്ലയില്‍ നിന്നൊരു മുഖ്യമന്ത്രി വേണം എന്നല്ല, മറിച്ച് കോണ്‍ഗ്രസിന് ഒരു മുഖ്യമന്ത്രി വേണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി പ്രാദേശിക നേതാക്കള്‍ പരസ്യമായി അഭിപ്രായം പറയുന്നത് ഉചിതമല്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് പാർട്ടിയില്‍ കൃത്യമായ നടപ്പ് രീതികളുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു. അത് ഏത് ഭാഗത്ത് നിന്നായാലും അത്തരമൊരു ചർച്ച ഇപ്പോള്‍ ആവശ്യമില്ല. വ്യക്തിപരമായ താല്‍പ്പര്യങ്ങളേക്കാള്‍ പാർട്ടിയുടെ വിജയത്തിനാണ് മുൻഗണന നല്‍കേണ്ടതെന്നും മുഹമ്മദ് ഷിയാസിന്റെ പ്രസ്താവനയിലെ അതൃപ്തി പ്രകടമാക്കിക്കൊണ്ട് കെ. ബാബു പറഞ്ഞു. തൃപ്പൂണിത്തുറയിലെ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ആത്മവിശ്വാസം പ്രകടിപ്പിച്ച കെ. ബാബു, അവിടെ ‘ഉണ്ണികൃഷ്ണൻ എഫക്റ്റ്’ യു.ഡി.എഫിനാണ് ഗുണം ചെയ്തതെന്ന് അവകാശപ്പെട്ടു. എറണാകുളം ജില്ലയിലെ 14 സീറ്റുകളും യു.ഡി.എഫ് തന്നെ നേടുമെന്നും പ്രവചിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, എറണാകുളം ജില്ലയില്‍ സി.പി.എം വലിയ പ്രതീക്ഷയിലാണ്. കൊച്ചി സീറ്റ് 2000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് സി.പി.എമ്മിന്റെ ആഭ്യന്തര കണക്കുകൂട്ടല്‍. എന്നാല്‍ ഈ വാദങ്ങളെ തള്ളിക്കളയുന്നതാണ് യുഡിഎഫിൻ്റെ കണക്കുകൂട്ടല്‍.

