സിഡ്നി: ചരിത്രം രചിക്കാനൊരുങ്ങി ഓസ്ട്രേലിയ. രാജ്യത്തെ സൈനിക മേധാവിയായി ലെഫ്റ്റനന്റ് ജനറല്‍ സൂസൻ കോയില്‍ സ്ഥാനമേല്‍ക്കുന്നതോടെ ഈ സ്ഥാനത്തേക്ക് ആദ്യമായി വനിത തെരഞ്ഞെടുക്കപ്പെടും. ഓസ്‌ട്രേലിയൻ സൈന്യത്തിന്റെ 125 വർഷത്തെ ചരിത്രത്തില്‍ ആദ്യത്തെ വനിതാ സൈനിക മേധാവിയാണ് കോയില്‍. നിലവില്‍ സംയുക്ത ശേഷികളുടെ മേധാവിയായ കോയില്‍, ഓസ്‌ട്രേലിയൻ സൈന്യത്തിലെ തലവനായി നിയമിതയാകുന്ന ആദ്യ വനിതയായി മാറും. തിങ്കളാഴ്ച പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് പുതിയ സൈനിക മേധാവികളുടെ നിയമനങ്ങള്‍ പ്രഖ്യാപിച്ചു. ജൂലൈയില്‍ ചാർജ് ഏറ്റെടുക്കും. അഡ്മിറല്‍ ഡേവിഡ് ജോണ്‍സ്റ്റണിന് പകരക്കാരനായി നിലവിലെ നാവികസേനാ മേധാവി വൈസ് അഡ്മിറല്‍ മാർക്ക് ഹാമണ്ട് പ്രതിരോധ സേനയുടെ പുതിയ മേധാവിയാകും.
1987-ല്‍ ആർമി റിസർവ്സില്‍ ചേർന്ന കോയി കമാൻഡ് റോളുകളിലടക്കം പ്രവർത്തിച്ചിട്ടുണ്ട്. ടാസ്‌ക് ഗ്രൂപ്പ് അഫ്ഗാനിസ്ഥാന്റെ കമാൻഡറും 17-ാമത് സിഗ്നല്‍ റെജിമെന്റിന്റെ കമാൻഡിംഗ് ഓഫീസറുമായി പ്രവർത്തിച്ചു. ലെഫ്റ്റനന്റ് ജനറല്‍ സ്റ്റുവർട്ടിന് പകരമായി അവർ സൈനിക മേധാവിയായി നിയമിതയായി. റിയർ അഡ്മിറല്‍ മാത്യു ബക്ക്ലിയെ ഡെപ്യൂട്ടി ചീഫില്‍ നിന്ന് നാവികസേനാ മേധാവിയായി സ്ഥാനക്കയറ്റം നല്‍കി. ഓസ്‌ട്രേലിയൻ സൈന്യം തങ്ങളുടെ റാങ്കുകളില്‍ വനിതാ ഓഫീസർമാരുടെ എണ്ണം വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കോയ്‌ലിന്റെ നിയമനം. നിലവില്‍ ഓസ്‌ട്രേലിയൻ പ്രതിരോധ സേനയുടെ (ADF) ഉന്നത നേതൃത്വ സ്ഥാനങ്ങളില്‍ 18.5% ഉം സ്ത്രീകളാണ്. 2030 ആകുമ്ബോഴേക്കും മൊത്തത്തിലുള്ള സ്ത്രീകളുടെ പങ്കാളിത്തത്തിന്റെ 25% സ്ത്രീകളായിരിക്കണമെന്ന് ലക്ഷ്യമിടുന്നു.

