ളംബോ : ശ്രീലങ്കയിലെ കൊളംബോ വിമാനത്താവളത്തില്‍ 110 കിലോ കഞ്ചാവുമായി 22 ബുദ്ധ സന്യാസിമാർ പിടിയില്‍. ലഗേജിനുള്ളില്‍ രഹസ്യ അറകള്‍ നിർമ്മിച്ചാണ് ഇവർ മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. ശനിയാഴ്ച തലസ്ഥാനമായ കൊളംബോയില്‍ എത്തിയ ഓരോ സന്യാസിയുടെ പക്കല്‍ നിന്നും ഏകദേശം അഞ്ച് കിലോ വീതം ‘കുഷ്’ എന്നറിയപ്പെടുന്ന വീര്യം കൂടിയ കഞ്ചാവ് കണ്ടെടുത്തുവെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ വിശദമാക്കിയിട്ടുള്ളത്. വിദ്യാർത്ഥികളായ സന്യാസിമാരാണ് പിടിയിലായവരില്‍ ഭൂരിഭാഗവും.
പേര് വെളിപ്പെടുത്താത്ത ഒരു സ്പോണ്സർ നല്കിയ സൗജന്യ തായ്ലൻഡ് യാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇവർ. ഈ യാത്ര ആസൂത്രണം ചെയ്ത ഇരുപത്തിമൂന്നാമനായ മറ്റൊരു സന്യാസിയെ കൊളംബോയിലെ ഒരു പ്രാന്തപ്രദേശത്തുനിന്ന് പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. ഇയാള്‍ ഈ യാത്രയില്‍ പങ്കുചേർന്നിരുന്നില്ല. ഈ പാഴ്സലുകള്‍ സംഭാവനയായി ലഭിച്ചതാണെന്നും വിമാനത്താവളത്തില്‍ എത്തുമ്പോള്‍ ഒരു വാൻ വന്ന് ഇത് ശേഖരിക്കുമെന്നും അറസ്റ്റിലായ സന്യാസിമാരോട് ഇയാള്‍ പറഞ്ഞിരുന്നതായി പൊലീസ് വക്താവ് വിശദമാക്കുന്നത്. ശ്രീലങ്കയുടെ വിവിധ ഭാഗങ്ങളിലുള്ള ക്ഷേത്രങ്ങളില്‍ നിന്നുള്ളവരാണ് ഈ സന്യാസിമാർ. ഇവർ തായ്ലൻഡില് സാധാരണ വസ്ത്രങ്ങള്‍ ധരിച്ച് വിനോദയാത്ര ആസ്വദിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും ഇവരുടെ മൊബൈല്‍ ഫോണുകളില്‍ നിന്ന് ശ്രീലങ്കൻ മയക്കുമരുന്ന് വിരുദ്ധ ബ്യൂറോ കണ്ടെത്തിയിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഞായറാഴ്ച കോടതിയില്‍ ഹാജരാക്കിയ 22 പേരെയും കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ഏഴ് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തങ്ങള്‍ എന്താണ് കൈവശം വെച്ചിരിക്കുന്നതെന്ന് ഇവർക്ക് അറിവുണ്ടായിരുന്നില്ല എന്ന നിഗമനത്തിലാണ് പൊലീസുള്ളത്. സ്കൂള്‍ പഠന സാമഗ്രികള്‍ക്കും മിഠായികള്‍ക്കും ഇടയിലാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. ശ്രീലങ്കയില്‍ ഒരു കൂട്ടം സന്യാസിമാർ ഇത്രയും വലിയ അളവില്‍ മയക്കുമരുന്ന് കടത്തിയതിന് വിമാനത്താവളത്തില്‍ വെച്ച് പിടിയിലാകുന്നത് ഇതാദ്യമായാണ്.

