കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിലെ വിമത എംപിമാർക്കെതിരെ കടന്നാക്രമണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. വിമതപക്ഷത്തെ വഞ്ചകരെന്ന് വിശേഷിപ്പിച്ച മഹുവ മൊയ്ത്ര, എംപി സ്ഥാനം രാജിവെച്ച് ബിജെപി ടിക്കറ്റില്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടു. വിമതപക്ഷത്തിന് നിയമം അറിയില്ലെന്നും മൂന്നില്‍ രണ്ട് എംപിമാർക്ക് മാത്രമേ മറ്റൊരു പാർട്ടിയില്‍ ലയിക്കാൻ കഴിയൂ എന്നും മഹുവ മൊയ്ത്ര പറഞ്ഞു. എക്സിലൂടെ ആണ് മഹുവ മൊയ്ത്രയുടെ വിമർശനം.
മഹുവ മൊയ്ത്രയുടെ എക്സ് പോസ്റ്റ് ഇങ്ങനെ; “വഞ്ചകരായ ടിഎംസി നിയമസഭാംഗങ്ങള്‍ക്ക് നിയമം അറിയില്ല. 2003ലെ 91-ാം ഭരണഘടനാ ഭേദഗതി, പിളർപ്പ് അഥവാ പ്രത്യേക ഗ്രൂപ്പ് എന്ന വ്യവസ്ഥ എടുത്തുമാറ്റിയിട്ടുണ്ട്. എംപിമാരുടെ എണ്ണം ഇവിടെ അപ്രസക്തമാണ്. യഥാർത്ഥ രാഷ്ട്രീയ പാർട്ടിയുടെ മൂന്നില്‍ രണ്ട് (2/3) ഭാഗം മറ്റൊരു പാർട്ടിയില്‍ ലയിക്കുകയാണ് വേണ്ടത്. ഈ 19 വഞ്ചകരും രാജിവെച്ച് ബിജെപി ടിക്കറ്റില്‍ മത്സരിക്കണം”.


