ന്യൂഡൽഹി : ഒമാൻ തീരത്ത് യുഎസ് ആക്രമണത്തില്‍ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സംഭവത്തെപ്പറ്റി കോംപ്രമൈസ്ഡ് പ്രധാനമന്ത്രി ഒരു വാക്കുപോലും പ്രതികരിച്ചില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കോംപ്രമൈസ്ഡ് പ്രധാനമന്ത്രിക്ക് ഭാരതമാതാവിന്റെ മക്കളെ സംരക്ഷിക്കാൻ കഴിയില്ലന്നും നാവികരെ കൊലപ്പെടുത്തിയവരെ എതിർക്കാൻ പ്രധാനമന്ത്രിക്ക് ധൈര്യമോ ശക്തിയോ ഇല്ലെന്നും രാഹുല്‍ ഗാന്ധി വിമർശിച്ചു.
ഒമാൻ തീരത്ത് ജല്‍വീർ കപ്പല്‍ ആക്രമിച്ചത് തങ്ങളാണെന്ന് അമേരിക്ക വ്യക്തമാക്കിയിരുന്നു. ആക്രമണത്തില്‍ ഇന്ത്യക്കാരായ മൂന്ന് ജീവനക്കാരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇന്ത്യ ഔദ്യോഗികമായി എതിർപ്പറിയിച്ചെങ്കിലും പ്രധാനമന്ത്രി പ്രതികരിച്ചിട്ടില്ല. ഇറാനില്‍ നിന്ന് ഓയില്‍ കടത്താൻ ശ്രമിച്ചുവെന്നാരോപിച്ചായിരുന്നു കപ്പലിന് നേരെ അമേരിക്കയുടെ ആക്രമണം. കപ്പല്‍ ആക്രമിച്ചത് തങ്ങള്‍ തന്നെയാണെന്ന് അമേരിക്കൻ സെൻട്രല്‍ കമാൻഡ് സ്ഥിരീകരിച്ചു. ഒമാൻ സഹായത്തോടെ കപ്പലിലെ മറ്റ് നാവികരെ മാറ്റി. പോർവിമാനത്തില്‍ നിന്ന് രണ്ടു ഹെല്‍ഫയർ മിസൈലുകള്‍ തൊടുത്ത് കപ്പലിന്റെ എഞ്ചിൻ റൂം തകർക്കുകയായിരുന്നു.ഇതുവരെ 9 കപ്പലുകളെ ആക്രമിച്ചു. ഒമാൻ തീരത്ത് ആക്രമിക്കപ്പെട്ട എം ടി ജല്‍വീർ കപ്പലില്‍ 20 ഇന്ത്യൻ ജീവനക്കാരാണ് ഉണ്ടായിരുന്നത്.


