ചിത്രം : മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ സ്നേഹചലഞ്ച് ഏറ്റെടുത്ത് ചന്ദനപ്പള്ളി വലിയ പള്ളി അർഹരായ ഒരു കുടുംബത്തിന് വേണ്ടി നിർമ്മിച്ച് നൽകിയ വീട്.
പത്തനംതിട്ട : വെടിക്കെട്ടിന്റെ നൈമിഷിക സന്തോഷം വേണ്ടെന്ന് പത്തനംതിട്ട ചന്ദനപ്പള്ളി വലിയപള്ളി തീരുമാനിച്ചപ്പോൾ സഫലമായത് അർഹരായ കുടുംബത്തിന് സ്വപ്നഭവനം. മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വെടിക്കെട്ട് ഒഴിവാക്കി പകരം സ്നേഹഭവനം നിർമ്മിക്കണമെന്ന മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ ആഹ്വാനപ്രകാരമാണ് ചന്ദനപ്പള്ളി വലിയപള്ളി പ്രവാസിക്കൂട്ടായ്മ ഭവന നിർമ്മാണം ഏറ്റെടുത്തത്. 60 ദിവസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കി. രണ്ട് കിടപ്പുമുറികൾ, ഹാൾ, അടുക്കള, ശുചിമുറി എന്നിവ ഉൾപ്പെടെ എല്ലാ അടിസ്ഥാന സൗകര്യങ്ങളോടും കൂടിയാണ് നിർമ്മാണം. ഓടിട്ട വീട് വേണമെന്ന വൃദ്ധദമ്പതികളായ വീട്ടുകാരുടെ ആവശ്യവും പരിഗണിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രശസ്തമായ ചന്ദനപ്പള്ളി പെരുന്നാളിനോട് അനുബന്ധിച്ച് പതിവായി സംഘടിപ്പിച്ചിരുന്ന വിപുലമായ വെടിക്കെട്ട് ഒഴിവാക്കിയതിന് പുറമേ, പ്രവാസി സംഗമം ലളിതമാക്കി ആ തുകയും ഭവനനിർമ്മാണത്തിന് വിനിയോഗിച്ചു. വെടിക്കെട്ടിന് വേണ്ടി ചെലവഴിക്കുന്ന പണം ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് വിനിയോഗിക്കണമെന്ന പരിശുദ്ധ കാതോലിക്കാ ബാവായുടെ സ്നേഹചലഞ്ച് ഏറ്റെടുത്ത് ആദ്യം വെടിക്കെട്ട് ഒഴിവാക്കി മാതൃക തീർത്തതും ചന്ദനപ്പള്ളി വലിയപള്ളിയാണ്. ഫാ. സുനിൽ എബ്രഹാം (പ്രസിഡന്റ്), ഫാ. ജോബിൻ യോഹന്നാൻ (വൈസ് പ്രസിഡന്റ്), മാത്യൂസ് പി. ജേക്കബ് (ചെയർമാൻ), സിറിയക് വർഗീസ് (ജനറൽ സെക്രട്ടറി), ജോൺ ജോയൽ ബേബി (ട്രഷറാർ) എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് നിരവധി ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തുന്ന ചന്ദനപ്പള്ളി പ്രവാസി കൂട്ടയ്മയ്ക്ക് നേതൃത്വം നൽകുന്നത്.
സ്നേഹഭവനത്തിന്റെ കൂദാശ ജൂലൈ 5-ന് ഉച്ചകഴിഞ്ഞ് 3.30-ന് നടക്കും. ഇടവക വികാരി ഫാ. സുനിൽ എബ്രഹാം, സഹവികാരി ഫാ. ജോബിൻ യോഹന്നാൻ, മറ്റ് ഇടവക വൈദികർ എന്നിവർ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കുമെന്ന് ഇടവക ട്രസ്റ്റി ഷിജു തങ്കച്ചൻ, സെക്രട്ടറി ടി. എം. വർഗീസ്, ലോക പ്രവാസി കൂട്ടായ്മ കോ-ഓർഡിനേറ്റർമാരായ റോയി വർഗീസ്, മനോജ് ചന്ദനപ്പള്ളി, ഷാജി തോമസ് എന്നിവർ അറിയിച്ചു.


