ആലപ്പുഴ: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയെ ചൊല്ലിയുള്ള വിവാദങ്ങൾ രാഷ്ട്രീയആയുധമാക്കരുതെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ‘വിഴിഞ്ഞത്തെ വെള്ളത്തിലാക്കരുത്’ എന്നതലക്കെട്ടിൽ എസ്.എൻ.ഡി.പി. യോഗത്തിന്റെ മുഖപത്രമായ ‘യോഗനാദത്തിൽ എഴുതിയ എഡിറ്റോറിയലിലാണ് ഇക്കാര്യം പറയുന്നത്.
ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട വിഷയം ഒരുബിസിനസ് തർക്കമായി കണ്ടാൽ മതി. സർക്കാറിനെ പ്രതിരോധത്തിലാക്കി വിഴിഞ്ഞം പദ്ധതിയെ പ്രതിസന്ധിയിലാക്കാൻ പ്രതിപക്ഷം ശ്രമിക്കരുത്. വിഴിഞ്ഞത്തെ നിർജീവമാക്കുന്ന തലത്തിലേക്ക് വിവാദങ്ങൾ വളരരുതെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്റെ നിലപാട് പക്വതയുള്ളതാണ്.
ആരോപണം ഉയർന്നാൽ വിശ്വസനീയമായ രീതിയിൽ അന്വേഷണം നടത്താനുള്ള ഉത്തരവാദിത്തം സർക്കാറിനുണ്ട്. എന്തെങ്കിലും വീഴ്ചകൾ കണ്ടെത്തിയാൽ നടപടിയും വേണം. അല്ലാതെ കേരളത്തിന് വലിയഗുണം കിട്ടുന്ന പദ്ധതിയെ നശിപ്പിക്കുന്നത് പൊന്മുട്ടയിടുന്ന താറാവിനെ കഴുത്ത് ഞെരിച്ച് കൊല്ലുന്നതിന് സമമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാഷ്ട്രീയ ഭിന്നതകൾക്കപ്പുറം ഇരുസർക്കാരുകളും പദ്ധതിക്കായി സ്വീകരിച്ച നിലപാടുകളുടെ ഫലമായാണ് വിഴിഞ്ഞം തുറമുഖം യാഥാർഥ്യമായത്. അതിന്റെ പ്രാധാന്യം വിവാദങ്ങൾ സൃഷ്ടിച്ച് ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ ഒഴിവാക്കണം. കരാർ ലംഘനങ്ങൾ ഉണ്ടാകുമ്പോൾ ചർച്ചകളിലൂടെ കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കാൻ തന്ത്രങ്ങൾ മെനയണം. അതിന് പലവിധ സമ്മർദ്ദങ്ങളും വേണ്ടിവരും. വിവാദങ്ങൾക്ക് അപ്പുറത്ത് നാടിന്റെ വികസന ലക്ഷ്യങ്ങൾക്കാണ് രാഷ്ട്രീയകക്ഷികൾ മുൻഗണന നൽകേണ്ടത്. വിഴിഞ്ഞത്തെ രാജ്യത്തെ ഒന്നാംനമ്പർ തുറമുഖമാക്കി മാറ്റാൻ സർക്കാർ ശ്രമിക്കണം. അതിനുവേണ്ടി ക്രിയാത്മകമായ പിന്തുണ പ്രതിപക്ഷ പാർട്ടികൾ നൽകണമെന്നും അദ്ദേഹം പറഞ്ഞു.


