മേമ്മുറി: കളിസ്ഥലത്തുണ്ടായ തർക്കം വീട് കയറി അക്രമത്തിൽ കലാശിച്ചു. മേമ്മുറിയിൽ ഞായറാഴ്ച വൈകീട്ട് 6.30 ഓടെയാണ് സംഭവം. മേമ്മുറി പാലപ്പറമ്പിൽ നകുൽ രാജിന്റെ വീടാണ് അക്രമി സംഘം അടിച്ചു തകർത്തത്. ഞായറാഴ്ച രാവിലെ മാൻവെട്ടത്തിന് സമീപമുള്ള ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കിടെ കുട്ടികൾ തമ്മിൽ തർക്കം ഉണ്ടായി. കളിസ്ഥലത്ത് ഉണ്ടായ തർക്കത്തിൽ നകുൽ രാജിന്റെ അനിയൻ വിമൽ രാജ് ഉണ്ടായിരുന്നു.
പിന്നീട് ഈ തർക്കം വീട്ടുകാർ ഏറ്റെടുക്കുകയും വൈകീട്ടോടെ വിമൽ രാജിനെ അന്വേഷിച്ച് ചിലർ വീട്ടിലെത്തി വഴക്ക് ഉണ്ടാക്കുകയും ചെയ്തു. നാട്ടുകാർ ഇടപെട്ട് ഇവരെ പറഞ്ഞു വിടുകയും ചെയ്തു. പിന്നീട് 6.30 ഓടെ കപിക്കാട് കല്ലുപുര സ്വദേശികളായ സൂരജ്, അജിത്ത് എന്നിവരുടെ നേതൃത്വത്തിൽ മാരകായുധങ്ങളുമായി എത്തി വീട് ആക്രമിക്കുകയും തങ്ങളെ മർദ്ദിക്കുകയും ചെയ്തതായി വിമൽ രാജിന്റെ സഹോദരൻ നകുൽ രാജും സഹോദരി വീണ രാജും പറഞ്ഞു. പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.