മയാമി: മല്‍സരിച്ച ആദ്യ ലോകകപ്പില്‍ തന്നെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടി കായികലോകത്തെ ഞെട്ടിച്ച കേപ് വെര്‍ദെയ്ക്ക് വന്‍ തിരിച്ചടി. കേപ് വെര്‍ദെ നായകനും ഫോര്‍വേഡുമായ റയാന് മെന്‍ഡെസിനെതിരെ ബലാല്‍സംഗക്കേസില്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ന്യൂസിലാന്‍ഡില്‍ വച്ച് നടന്ന സംഭവത്തില്‍ ഒരു ബ്രസീലിയന്‍ യുവതി നല്കിയ പരാതിയിലാണ് 36-കാരനായ ക്യാപ്റ്റനെതിരെ കടുത്ത നടപടികളിലേക്ക് അധികൃതര്‍ നീങ്ങുന്നത്.
ബ്രസീലിയന്‍ വാര്‍ത്താ മാധ്യമമായ ‘ഗ്ലോബോ’ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം, കഴിഞ്ഞ മാര്‍ച്ച് 27 മുതല്‍ 30 വരെ ന്യൂസിലാന്‍ഡില്‍ നടന്ന ഫിഫ ഫ്രണ്ട്ലി സീരീസിനിടെയാണ് സംഭവം. ടൂര്‍ണമെന്റില്‍ കേപ് വെര്‍ദെ ടീമിന്റെ ഔദ്യോഗിക പരിഭാഷകയായി ജോലി ചെയ്തിരുന്ന ബ്രസീലിയന്‍ യുവതിയാണ് മെന്‍ഡെസിനെതിരെ പരാതി നല്‍കിയത്. ഓക്ലന്‍ഡിലെ ടീം ഹോട്ടലില്‍ വച്ച് മെന്‍ഡെസ് തന്റെ മുറിയില്‍ അതിക്രമിച്ചു കയറി ശാരീരികമായും ലൈംഗികമായും ഉപദ്രവിച്ചു എന്നാണ് യുവതിയുടെ മൊഴി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേപ് വെര്‍ദെ ഫുട്ബോള്‍ അസോസിയേഷനിലെ മൂന്ന് ഉന്നത ഉദ്യോഗസ്ഥരെ അന്ന് തന്നെ അറിയിച്ചിരുന്നെങ്കിലും അവരുടെ ഭാഗത്തുനിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ലെന്നും യുവതി ആരോപിക്കുന്നു.
ഇത്തരം കടുത്ത അച്ചടക്കലംഘനങ്ങളെയും അതിക്രമങ്ങളെയും അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ഫിഫ പ്രതികരിച്ചു. മുന്‍ ലോക ചാംപ്യന്മാരായ ഉറുഗ്വായെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഗ്രൂപ്പ് എച്ചില് നിന്ന് രണ്ടാം സ്ഥാനക്കാരായി കേപ് വെര്‍ദെ നോക്കൗട്ട് ടിക്കറ്റ് എടുത്തത്. ലോകകപ്പ് നോക്കൗട്ടില്‍ എത്തുന്ന ചരിത്രത്തിലെ ഏറ്റവും ചെറിയ രാജ്യമെന്ന റെക്കോര്‍ഡും കേപ് വെര്‍ദെ ഇതോടെ സ്വന്തമാക്കിയിരുന്നു.
ദേശീയ ജേഴ്സിയില്‍ 100 അന്താരാഷ്ട്ര മല്‍സരങ്ങള്‍ കളിച്ച് 22 ഗോളുകള്‍ നേടിയിട്ടുള്ള റയാന് മെന്‍ഡെസ് ഈ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളിലും ടീമിന്റെ ജീവനാഡിയായി കളത്തിലുണ്ടായിരുന്നു. ഫ്രാന്‍സിലും യു.എ.ഇയിലുമായി ഭൂരിഭാഗം കരിയറും ചെലവഴിച്ച മെന്‍ഡെസ് നിലവില്‍ തുര്‍ക്കിഷ് രണ്ടാം ഡിവിഷന് ക്ലബ്ബായ ഇഗ്ദിറിന് വേണ്ടിയാണ് കളിക്കുന്നത്. വെള്ളിയാഴ്ച മിയാമിയിലെ ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തില്‍ വെച്ചാണ് കേപ് വെര്‍ദെയും അര്‍ജന്റീനയും തമ്മിലുള്ള റൗണ്ട് ഓഫ് 32 നോക്കൗട്ട് പോരാട്ടം നടക്കുന്നത്.


