സ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ പൂർണമായി ഇല്ലാതാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. എറണാകുളം കളക്ടറേറ്റ് സ്പാർക്ക് ഹാളിൽ ചേർന്ന വനിതാ ശിശു വികസന വകുപ്പിന്റെ സംസ്ഥാനതല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
അതിക്രമങ്ങളോട് ഒട്ടും വിട്ടുവീഴ്ചയില്ലാത്ത ‘സീറോ ടോളറൻസ്’ സമീപനം ഉദ്യോഗസ്ഥർ സ്വീകരിക്കണമെന്നും എല്ലാ ഓഫീസുകളും ശിശുസൗഹൃദമാക്കണമെന്നും മന്ത്രി ഓർമ്മിപ്പിച്ചു. വി.ഡി സതീശൻ സർക്കാരിന്റെ ‘വിഷൻ 2031’-ന്റെ ഭാഗമായുള്ള 100 ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി വിപുലമായ പദ്ധതികളാണ് വകുപ്പ് ആസൂത്രണം ചെയ്യുന്നത്. അംഗൻവാടികൾ കേന്ദ്രീകരിച്ച് ത്രൈമാസ ആരോഗ്യ പരിശോധന നടത്തുക, വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന അംഗൻവാടികൾ സ്വന്തം സ്ഥലത്തേക്ക് മാറ്റുക എന്നിവ നൂറുദിന പരിപാടിയുടെ ഭാഗമായി നടപ്പാക്കും. പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും സാനിറ്ററി നാപ്കിൻ, മെനുസ്ട്രൽ കപ്പ് വെൻഡിങ് മെഷീനുകൾ സ്ഥാപിക്കും. വ്യാവസായിക പാർക്കുകളിലും പ്രധാന നഗരങ്ങളിലും ജോലി ചെയ്യുന്ന സ്ത്രീകളുടെ ആറുമാസം മുതൽ പ്രായമുള്ള കുട്ടികൾക്കായി നഴ്സറി സൗകര്യം ഒരുക്കും. ഗാർഹിക പീഡനവും സ്ത്രീധന പീഡനവും തടയാൻ ‘അവൾക്കൊപ്പം’ പദ്ധതിയും, നിർഭയ പദ്ധതിയുടെ ഭാഗമായി ഒൺ സ്റ്റോപ്പ് സെന്ററുകൾക്ക് സ്വന്തം കെട്ടിടവും നിർമ്മിക്കും. അതിക്രമങ്ങൾ നേരിട്ട കുട്ടികൾക്കായി തൃശ്ശൂർ നിപ്മറിനോട് ചേർന്ന് പുതിയ സുരക്ഷാ ഭവനം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.


