കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് മുന്നിലായിട്ടാണ് തട്ടുകട പ്രവർത്തിക്കുന്നത്. രാത്രികാലങ്ങളിൽ മാത്രമാണ് പ്രവർത്തനം ഉള്ളത്. അതും ഫുട്പാത്ത് കയ്യേറിക്കൊണ്ട്. തട്ടുകടയുടെ പ്രവർത്തനം കഴിഞ്ഞാൽ പിന്നെ മേശയും ഡെസ്കും കഴിക്കുന്ന പാത്രം ഉൾപ്പെടെ സമീപത്തെ കാട് മൂടി കിടക്കുന്ന സ്ഥലത്തേക്ക് മാറ്റും. പട്ടിയും പൂച്ചയും ഇഴജന്തുക്കളും ഉൾപ്പെടെ അവിടെ വിഹരിക്കും. പൊറോട്ട അടിക്കുന്ന ഡെസ്കിൽ തെരുവുനായ കയറിക്കിടക്കുന്നത് കണ്ടവർ വരെയുണ്ട്.
ഇത്രയും വലിയ നിയമലംഘനം നടക്കുന്നത് കോട്ടയം നഗരസഭയുടെ മൂക്കിന്റെ തുമ്പിലാണ്. തട്ടുകടയിൽ നിന്ന് നഗരസഭയിലേക്കുള്ള ദൂരം കേവലം മീറ്ററുകൾ മാത്രം. ബസ്റ്റാൻഡിന് മുന്നിലെ തട്ടുകട ആയതിനാൽ തന്നെ യാത്രക്കാരാണ് കൂടുതലും ഭക്ഷണം കഴിക്കുന്നതിനായി കടയിലേക്ക് എത്തുന്നത്. മറ്റു വഴികൾ ഒന്നുമില്ലാതെ പലരും ഭക്ഷണം കഴിച്ചു പോകുന്നു എന്ന് മാത്രം. എന്തായാലും ദൃശ്യങ്ങൾ സഹിതം ജാഗ്രത ന്യൂസ് വാർത്ത നൽകിയതിന് പിന്നാലെ കടയുടമ ഒരു പടുത കൊണ്ട് ബെഞ്ചും ഡെസ്കും മൂടിയിട്ടുണ്ട്. കർശനമായ നടപടിയെടുക്കേണ്ട കോട്ടയം നഗരസഭ കൃത്യമായി നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കാം. അല്ലെങ്കിൽ വീണ്ടുമൊരു ഭക്ഷ്യ വിഷബാധ വിളിച്ചുവരുത്താം.


