അഡ്‌ലെയ്ഡ്: ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിലും ഇംഗ്ലണ്ടിന് തോൽവി. രണ്ട് മത്സരം ബാക്കി നിൽക്കെ ഓസീസ് വ്യക്തമായ മേധാവിത്വത്തോടെ പരമ്പര സ്വന്തമാക്കി. മൂന്നാം ടെസ്റ്റിൽ 82 റണ്ണിനാണ് ഇംഗ്ലണ്ടിന്റെ പരാജയം. ആദ്യ ഇന്നിംങ്‌സിൽ പത്ത് വിക്കറ്റ് നഷ്ടമാക്കി ഓസീസ് നേടിയ 371 ന് എതിരെ, 286 റൺ മാത്രമാണ് ഇംഗ്ലണ്ടിന് നേടാൻ സാധിച്ചത്. 349 റൺ നേടി രണ്ടാം ഇന്നിംങ്‌സിൽ 434 റണ്ണിന്റെ വിജയലക്ഷ്യമാണ് ഇംഗ്ലണ്ടിന് മുന്നിൽ ഓസീസ് വച്ചത്. എന്നാൽ, അഞ്ചാം ദിനം 352 ന് ഇംഗ്ലണ്ട് ബാറ്റിംങ് അവസാനിപ്പിച്ചു.
ഒന്നാം ഇന്നിംങ്‌സിൽ അലക്‌സ് കാരി (106) നേടിയ സെഞ്ച്വറിയാണ് ഓസീസിനെ 371 എന്ന ഭേദപ്പെട്ട സ്‌കോറിൽ എത്തിച്ചത്. 82 റണ്ണുമായി ഉസ്മാൻ ഖവാജയും മികച്ചു നിന്നു. ഇംഗ്ലണ്ടിന് വേണ്ടി ആദ്യ ഇന്നിംങ്‌സിൽ ആർച്ചർ അഞ്ചും, ക്രേസും ജാക്‌സും രണ്ടു വീതം വിക്കറ്റും വീഴ്ത്തിയപ്പോൾ ജോഷ് ടങ് ഒരു വിക്കറ്റ് വീഴ്ത്തി. 83 റൺ നേടിയ ബെൻസ്‌റ്റോക്ക്‌സും, 45 റൺ നേടിയ ഹാരി ബ്രൂക്കുമാണ് ആദ്യ ഇന്നിംങ്‌സിൽ ഇംഗ്ലണ്ടിന്റെ നട്ടെല്ലായത്. മൂന്നു വീതം വിക്കറ്റ് പിഴുത കമ്മിൻസും, ബോളണ്ടും രണ്ട് വിക്കറ്റ് നേടിയ ലയോണും ഓരോ വിക്കറ്റെടുത്ത് സ്റ്റാർക്കും ഗ്രീനും ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രണ്ടാം ഇന്നിംങ്‌സിൽ 170 റൺ നേടിയ ഹെഡ് ഓസീസിനു വേണ്ടി തല ഉയർത്തി നിന്നപ്പോൾ, 72 റണ്ണുമായി കാരി ഒപ്പം നിന്നു. നാല് വിക്കറ്റ് നേടിയ ടങും, മൂന്ന് വിക്കറ്റ് നേടിയ ക്രേസും ഓരോ വിക്കറ്റ് നേടിയ ആർച്ചറും, വിൽ ജാക്‌സും ബെൻ സ്‌റ്റോക്ക്‌സും ഇംഗ്ലണ്ടിന് വേണ്ടി മികച്ച രീതിയിൽ പന്തെറിഞ്ഞു. എന്നാൽ, നാലാം ഇന്നിംങ്‌സിൽ 85 റൺ നേടി സാക് ക്രാവ്‌ലിയും, 60 റൺ നേടി ജാമി സ്മിത്തും 47 റൺ നേടിയ വിൽ ജാക്‌സും, 39 റൺ നേടി പുറത്താകാതെ നിന്ന ക്രേസും ഇംഗ്ലണ്ടിന് വേണ്ടി പൊരുതിയെങ്കിലും ഓസീസ് ഉയർത്തിയ വിജയലക്ഷ്യം മറികടക്കാൻ സാധിച്ചില്ല. നാലാം ഇന്നിംങ്‌സിൽ ഓസീസിന് വേണ്ടി സ്റ്റാർക്കും കമ്മിൻസും ലയോണും മൂന്ന് വിക്കറ്റ് വീതം പിഴുതു. ബോളണ്ടിനാണ് അവശേഷിച്ച ഒരു വിക്കറ്റ്.


