അയർക്കുന്നത്തെ ബിഎസ്പി പ്രാദേശിക പ്രവർത്തകന്റെ ദുരൂഹ മരണം; തലയ്ക്കു പിന്നിൽ പരിക്ക്; ശരീരത്തിൽ പലയിടത്തും മർദനമേറ്റതിന് സമാനമായ പരിക്കുകൾ; മൃതദേഹം കണ്ടെത്തിയത് പ്രദേശവാസിയുടെ വീടിനു മുന്നിൽ; തലയ്ക്ക് ഹെൽമറ്റിന് അടികിട്ടിയതെന്നു സംശയം

കോട്ടയം: അയർക്കുന്നത് ബിഎസ്പിയുടെ പ്രാദേശിക പ്രവർത്തകനെ അയൽവാസിയുടെ വീടിനു സമീപം മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത വർദ്ധിക്കുന്നു.
വന്നല്ലൂർക്കര കോളനിയിൽ ഷൈജു ഇലവുങ്കലിനെ (49)യാണ് മരിച്ച നിലയിൽ ഞായറാഴ്ച രാവിലെ ഏഴു മണിയോടെ കണ്ടെത്തിയത്. ഇയാൾ ബിഎസ്പിയുടെ പ്രാദേശിക പ്രവർത്തകനാണ് എന്നു പൊലീസ് പറയുന്നു. ഇയാളുടെ തലയിലും, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും പരിക്കുകൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, മരണ കാരണം എന്താണെന്നു കണ്ടെത്തുന്നതിനായി പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത് വരണം. ഇതോടെ മാത്രമേ കൃത്യമായ വിവരം ലഭിക്കു എന്ന് അയർക്കുന്നം പൊലീസ് പറഞ്ഞു.

ഞായറാഴ്ച രാവിലെ ഏഴു മണിയോടെയാണ് അയർക്കുന്നം തിരുവഞ്ചൂർ പോളച്ചിറ പമ്പ് ഹൗസിനു മുന്നിലെ വീടിനു സമീപം ഷൈജുവിനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. തുടർന്ന് നാട്ടുകാർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്ത് എത്തി നടത്തിയ പരിശോധനയിലാണ് മരണത്തിൽ ദുരൂഹത തോന്നിയത്. മരിച്ച ഷൈജുവിന്റെ തലയ്ക്കു പിന്നിൽ പരിക്കേറ്റിട്ടുണ്ടെന്നാണ് ഇൻക്വസ്റ്റിൽ കണ്ടെത്തിയിരിക്കുന്നത്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും പരിക്കുകളുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഷൈജു താമസിക്കുന്നത് വന്നല്ലൂർകര കോളനിയിലാണ്. ഇയാളുടെ വീട്ടിലേയ്ക്ക് മൃതദേഹം കണ്ടെത്തിയ പോളച്ചിറ രാജീവ് ഗാന്ധി കോളനി വഴിയും ഷൈജുവിന്റെ വീട്ടിലേയ്ക്കു പോകാൻ സാധിക്കും. രാത്രിയിൽ ഷൈജു ബിഎസ്പിയുടെ പോസ്റ്റർ ഒട്ടിക്കുന്നതിനായി തിരുവഞ്ചൂർ അയർക്കുന്നം ഭാഗത്തേയ്ക്കു പോയിരുന്നതായി നാട്ടുകാർ പറയുന്നു. ഇതിനു ശേഷം രാത്രിയിൽ വീട്ടിലേയ്ക്കു മടങ്ങുന്നതിനിടെയാണ് സംഭവം ഉണ്ടായതെന്നാണ് സംശയിക്കുന്നത്.

അയർക്കുന്നം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ആർ.മധുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി. തുടർന്ന്, ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇതിനു ശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റും. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊലീസ് ഡോഗ് സ്‌ക്വാഡും സൈന്റിഫിക്ക് വിദഗ്ധരും സ്ഥലത്ത് എത്തിയിട്ടുണ്ട്.

Hot Topics

Related Articles