തൃശൂർ: തൃശൂർ കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച എട്ട് വയസ്സുകാരന്റെ വീടിന് ചുറ്റും തീയിട്ട് വനം വകുപ്പ് ഉദ്യോഗസ്ഥർ. ആല്‍ജോയുടെ വീട്ടില്‍ രണ്ടാമതും പാമ്പിനെ കണ്ടെത്തിയിരുന്നു. വീട്ടില്‍ കൂടുതല്‍ പാമ്പിൻ കുഞ്ഞുങ്ങള്‍ ഉണ്ടാകാൻ സാധ്യതയുള്ളതിനാലാണ് വീടിന് ചുറ്റും തീയിട്ടത്.
എട്ട് വയസുകാരൻ ആല്‍ജോ ഇന്നലെ പുലർച്ചെയാണ് മരിച്ചത്. കുട്ടിയുടെ മരണകാരണം ശംഖ് വരയന്റെ കടിയേറ്റത് തന്നെയാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തൃശൂർ മെഡിക്കല്‍ കോളേജിലെ പോസ്റ്റ്മോർട്ടം പരിശോധനയിലാണ് കണ്ടെത്തല്‍. പൊലീസ് റിപ്പോർട്ട് തള്ളിയാണ് ഫോറൻസിക് സർജൻ്റെ റിപ്പോർട്ട്. ഭക്ഷ്യവിഷബാധയാണ് കുട്ടിക്ക് ഏറ്റതെന്നായിരുന്നു പൊലീസ് റിപ്പോർട്ട്. അതേസമയം, ആല്‍ജോയുടെ മൂത്ത സഹോദരൻ അനോഷ് അങ്കമാലി അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. പത്ത് വയസ്സുകാരൻ അനോജ് നിലവില്‍ വെന്റിലേറ്ററിലാണ്. നിർദ്ദേശങ്ങളോട് അനോഷ് പ്രതികരിക്കുന്നുവെന്നും വെന്റിലേറ്റർ സഹായം തുടരുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്നലെ പുലർച്ചെയാണ് അബോധാവസ്ഥയില്‍ സഹോദരങ്ങളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. തുടർന്ന് നാട്ടുകാർ വീട്ടില്‍ നടത്തിയ തെരച്ചിലില്‍ ശംഖുവരയൻ ഇനത്തില്‍പ്പെട്ട പാമ്പിനെ ഇവരുടെ കിടപ്പുമുറിയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. അമ്മയ്ക്കൊപ്പം ആദ്യം കിടപ്പുമുറിയില്‍ നിലത്തും പിന്നെ കട്ടിലിലും കിടന്നു. പുലർച്ചെ രണ്ടുമണിയോടെ ഇരുവർക്കും വയറുവേദനയും തളർച്ചയും അനുഭവപ്പെട്ടു. രാത്രി കഴിച്ച ഭക്ഷണത്തിന്റെ പ്രശ്നമാകാം എന്നാണ് മാതാപിതാക്കള്‍ ആദ്യം കരുതിയത്. വായില്‍ നിന്ന് നുരയും പതയും വരാൻ തുടങ്ങിയതോടെ അഞ്ച് മണിയോടെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പാമ്പുകടിയാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്ന് അവിടുത്തെ ഡോക്ടറാണ് സ്ഥിരീകരിച്ചത്. ആശുപത്രിയിലെത്തി മിനിറ്റുകള്‍ക്കകം ആല്‍ജോയ്ക്ക് ജീവൻ നഷ്ടമായി.
ഇതിനിടെയാണ് കോടാലിയിലെ ഇവരുടെ വീട്ടില്‍ വീണ്ടും ശങ്കുവരയൻ പാമ്പിനെ കണ്ടെത്തിയത്. കിടപ്പുമുറിയില്‍ നിന്ന് ഇന്നലെ കിട്ടിയ അതേ വലിപ്പത്തിലുള്ള പാമ്പാണ് ഇന്ന് വീടിന്റെ വരാന്തയിലും എത്തിയത്. മുട്ട വിരിഞ്ഞിറങ്ങിയ കൂടുതല്‍ പാമ്പിൻ കുഞ്ഞുങ്ങള്‍ പരിസരത്ത് ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വനം വകുപ്പിന്റെ നിഗമനം. പ്രദേശത്ത് വനംവകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തുമെന്ന് അധികൃതർ നാട്ടുകാർക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.

