തിരുവനന്തപുരം: എൻ സുബ്രഹ്മണ്യനെതിരായ കേസ് രാഷ്ട്രീയ പക പോക്കലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എന്തുകൊണ്ട് സമാന ഫോട്ടോ ഇട്ട ബിജെപി സംസ്ഥാന പ്രസിഡന്റിനെതിരെ കെസെടുക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. എത്രയോ ചിത്രങ്ങൾ ആരൊക്കെ പങ്കുവെക്കുന്നു. മുഖ്യമന്ത്രിക്ക് എതിരെ ആരും സംസാരിക്കരുത് എന്നാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്.
ഉണ്ണികൃഷ്ണൻ പോറ്റി സോണിയാ ഗാന്ധിയെ കണ്ടത് മാത്രമേ മുഖ്യമന്ത്രിക്ക് ഓർമയുള്ളു. കടകംപള്ളിയെ കണ്ടത് ഓർമ ഇല്ലേ? രാജീവ് ചന്ദ്രശേഖറിനെതിരെ കേസ് എടുക്കാത്തത് ബിജെപിയുമായുള്ള ധാരണയുടെ ഭാഗമാണെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയും പോറ്റിയും തമ്മിലുള്ള ഫോട്ടോ വക്രീകരിച്ച് സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ചെന്ന കേസിലാണ് കോൺഗ്രസ് നേതാവ് എൻ സുബ്രഹ്മണ്യനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പൊലീസിനെതിരെ കെസി വേണുഗോപാൽ
സുബ്രഹ്മണ്യന്റെ അറസ്റ്റിൽ പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ചങ്ങലക്ക് ഭ്രാന്ത് പിടിച്ച സ്ഥിതിയാണെന്നും പൊലീസിന്റേത് ഇരട്ടത്താപ്പ് ആണെന്നും കെ സി വേണുഗോപാൽ പറഞ്ഞു. വീട് വളഞ്ഞ് അറസ്റ്റ് ചെയ്യാൻ സുബ്രഹ്മണ്യൻ കൊലപാതക കേസിലെ പ്രതിയാണോ എന്നും അദ്ദേഹം ചോദിച്ചു. കടകംപള്ളിയും പോറ്റിയുമായുള്ള പുതിയ ചിത്രത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനം ഭരിക്കുന്നതും ദേവസ്വം ഭരിക്കുന്നതും സിപിഎം ആണല്ലോയെന്നാണ് സോണിയ ഗാന്ധി- പോറ്റി കൂടിക്കാഴ്ചയിൽ കെസി വേണുഗോപാലിന്റെ പ്രതികരണം


