ചാമ്പ്യൻസ് ലീഗിൽ നിലവിലത്തെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ തകർത്ത് റയൽ മാഡ്രിഡ് : റയൽ വീണ്ടും സെമിയിൽ

മാഞ്ചസ്റ്റർ: യുവേഫ ചാമ്പ്യൻസ് ലീഗിൽ നിലവിലത്തെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ തകർത്ത് റയൽ മാഡ്രിഡ് സെമിയിൽ. ഇന്ന് പുലർച്ചെ നടന്ന രണ്ടാം പാദ ക്വാർട്ടർ മത്സരവും സമനിലയിൽ അവസാനിച്ചു. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി. ഇതോടോ രണ്ട് പാദങ്ങളിലായി സ്കോർ 4-4ന് സമനിലയിൽ അവസാനിച്ചു. പിന്നാലെ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-3ന് റയൽ വിജയം സ്വന്തമാക്കി.
മത്സരത്തിന്റെ 68 ശതമാനം സമയവും പന്തിനെ നിയന്ത്രിച്ചത് സിറ്റിയുടെ താരങ്ങളായിരുന്നു. 33 ഷോട്ടുകൾ സിറ്റി താരങ്ങൾ പായിച്ചു. അതിൽ ഒമ്പതെണ്ണം ലക്ഷ്യത്തിലേക്കായിരുന്നു. എന്നാൽ എട്ട് ഷോട്ടുകൾ മാത്രമാണ് റയൽ താരങ്ങളുടെ ഭാഗത്ത് നിന്നുണ്ടായത്. 12-ാം മിനിറ്റിലെ ഗോളിലൂടെ മത്സരത്തിൽ മുന്നിലെത്താൻ സാധിച്ചത് റയലിനായിരുന്നു. റോഡ്രിഗോ ആണ് ഗോൾ നേടിയത്.76-ാം മിനിറ്റിലെ ഗോളിലൂടെ കെവിൻ ഡിബ്രൂയ്‌നെ സിറ്റിക്കായി സമനില പിടിച്ചു. നിശ്ചിത സമയവും അധിക സമയവും പൂർത്തിയായപ്പോഴും ഇരുടീമുകളും സമനില പാലിച്ചു. പിന്നാലെ പെനാൽറ്റി ഷൂട്ടൗട്ടിൽ മാഞ്ചസ്റ്റർ സിറ്റിക്കായി ഹൂലിയൻ അൽവരാസ്, ഫിൽ ഫോഡൻ, ഗോൾ കീപ്പർ ആൻഡേഴ്സൺ എന്നിവർ മാഞ്ചസ്റ്റർ സിറ്റിക്കായി ഗോളുകൾ നേടി.ബെർണാഡോ സിൽവ, മാറ്റിയോ കൊവാസിച്ച് എന്നിവർ പെനാൽറ്റിയിൽ അവസരങ്ങൾ നഷ്ടപ്പെടുത്തി. റയൽ മാഡ്രിഡിനായി ലൂക്കാ മോഡ്രിച്ച് അവസരം നഷ്ടപ്പെടുത്തി. എന്നാൽ ‍ജൂഡ് ബെല്ലിംങ്ഹാം, ലൂക്കാസ് വാസ്ക്വസ്, നാച്ചോ, ആന്റോണിയോ റൂഡിഗർ എന്നിവർ റയലിനായി ലക്ഷ്യം കണ്ടു.

Hot Topics

Related Articles