ആലപ്പുഴ: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ അതിരൂക്ഷമായി കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ. പാർട്ടി ഭരണഘടനക്കെതിരെ പ്രവർത്തിച്ച ഗോവിന്ദൻ സൈദ്ധാന്തികമായും പ്രായോഗികമായും ഒരു ‘വർഗവഞ്ചകൻ’ ആണെന്നും നാണമുണ്ടെങ്കിൽ സെക്രട്ടറിസ്ഥാനം രാജിവെക്കണം.
അമ്പലപ്പുഴയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.വി ഗോവിന്ദൻ രാഷ്ട്രീയമായ വകതിരിവ് കാണിക്കണം. ‘വർഗവഞ്ചകൻ’ എന്താണെന്ന് ഗോവിന്ദനെ അറിയില്ല. ഗോവിന്ദൻ ഒരുസൈദ്ധാന്തികനാണെന്ന് പത്രക്കാർ മാത്രമാണ് പറയുന്നത്. കസേരയിലിരുന്ന് ആളാകുന്ന ഗോവിന്ദൻ ഒരു കമ്യൂണിസ്റ്റല്ല. സ്വയം തിരുത്താൻ കഴിയാത്തയാൾക്ക് എങ്ങനെയാണ് മറ്റുള്ളവരെ തിരുത്താൻ കഴിയുക. കമ്യൂണിസ്റ്റ് പാർട്ടിക്ക് തൊഴിലാളികളും കൃഷിക്കാരുമാണ് വർഗങ്ങൾ. എതിർവിഭാഗമായ മുതലാളിത്ത-സാമ്രാജ്യത്വ ശക്തികൾക്കും ബൂർഷവർഗത്തിനും സന്തോഷമുണ്ടാക്കി സ്വന്തംവർഗത്തെ പരാജയപ്പെടുത്തുന്ന ഗോവിന്ദനാണ് വർഗവഞ്ചകൻ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തെറ്റ് പറ്റിയാൽ പാർട്ടിയായാലും വ്യക്തികളായാലും തിരുത്തണം. അല്ലാത്തവർ ചരിത്രത്തിന്റെ ചവിറ്റുകൊട്ടയിലാകും. നേതൃസ്ഥാനത്തിരുന്ന് പാർട്ടിക്കെതിരെ പ്രവർത്തിക്കുന്ന ഗോവിന്ദന് പാർട്ടി നശിക്കട്ടെയെന്ന ചിന്തയാണെന്നും പാർട്ടിസെക്രട്ടറിയായി എല്ലാതെരഞ്ഞെടുപ്പിലും തോറ്റ അയാൾക്ക് ആസ്ഥാനത്തിരിക്കാൻ നാണമില്ലേയെന്നും സുധാകരൻ ആഞ്ഞടിച്ചു. എം.വി. ഗോവിന്ദൻ പറയുന്നത് ആർക്കെങ്കിലും മനസ്സിലാകുമോയെന്ന് ചോദിച്ച സുധാകരൻ വായടക്കുന്നതാണ് നല്ലത്. സി.എച്ച്. കണാരന്റെയും എ.കെ.ജിയുടെയും ഇ.എം.എസിന്റെയും കാലത്ത് പാർട്ടിയിൽ വന്നയാളാണ് ഞാൻ. അന്ന് ഗോവിന്ദൻ പാർട്ടിയില്ല. ഞാനിന്നുവരെ ഗോവിന്ദനെതിരെ ഒരക്ഷരം മിണ്ടിയിട്ടില്ല. അവസാനം കൊത്തികൊത്തി മുറത്തിൽ കയറി കൊത്തുകയാണ്. ഞാൻ വർഗവഞ്ചകനാണെന്നാണ് പറയുന്നത്. നിങ്ങളാണ് വർഗവഞ്ചകൻ. തൊഴിലാളികളെയും കൃഷിക്കാരനെയും ഞാൻ വഞ്ചിട്ടില്ല.
ഞാനൊരു പാർട്ടിയിലും ചേർന്നിട്ടില്ല. കോൺഗ്രസിന്റെ ചളിക്കുണ്ടിൽ വീണുവെന്നാണ് ഒരുപൊളിറ്റ് ബ്യൂറോ അംഗം പറയുന്നത്. കോൺഗ്രസ് ചളിക്കുണ്ടാണെങ്കിൽ തമിഴ്നാട്ടിൽ കോൺഗ്രസും മുസ്ലിംലീഗും ഡി.എം.കെയും ഉൾപ്പെടുന്ന മുന്നണിയിൽ അല്ലേ സി.പി.എമ്മും സി.പി.ഐയും ഉള്ളത്. രാജസ്ഥാനിൽ ഒരുസീറ്റ് കിട്ടിയത് കോൺഗ്രസിന്റെ പിന്തുണയിലാണ്. കേരളത്തിൽനിന്ന് സ്വന്തംശക്തിയിൽ ഒരുസീറ്റാണ് കിട്ടിയത്. കേരളത്തിൽ അങ്ങനെ ഒറ്റസീറ്റിലേക്ക് എത്തിച്ച ഗോവിന്ദന് നാണമില്ലേ സംസാരിക്കാൻ. ആസ്ഥാനത്ത് കടിച്ചുതൂങ്ങാതെ രാജിവെച്ചുപോകണം. സി.പി.എമ്മിൽ തിരിച്ചെടുക്കാൻ അപേക്ഷകൊടുത്ത് കാത്തിരിക്കുകയല്ല. സ്വന്തം ഇഷ്ടപ്രകാരം മെമ്പർഷിപ് പുതുക്കാതെ മാറിനിന്നാൽ ഏങ്ങനെ ഞാൻ വർഗവഞ്ചകനാകും. എം.വി. ഗോവിന്ദൻ പറയുന്നത് വല്ലതും തിരിയുമോ?. ഞാൻ സ്വതന്തനാണ്. എൽ.ഡി.എഫിലും യു.ഡി.എഫിലുമില്ല. മുഖ്യമന്ത്രി വി.ഡി. സതീശന്റെ നല്ലകാര്യങ്ങളെ പിന്തുണക്കും. അതേസമയം എം.വി ഗോവിന്ദനെ കണക്കറ്റ് വിമർശിച്ചെങ്കിലും പ്രതിപക്ഷ നേതാവ് പിണറായി വിജയനെ അതേപോലെ കാണാൻ സുധാകരൻ തയാറായില്ല. പിണറായി വിജയൻ കേരളത്തിലെ പവർഫുൾ ആയ രാഷ്ട്രീയനേതാവാണ്. അദ്ദേഹത്തിന്റെ കരുത്തിന് ഇപ്പോഴും കുറവൊന്നുമില്ല. നേരത്തെ പിണറായി വിജയനെ സംരക്ഷിക്കാൻ താനും ശ്രീമതി ടീച്ചറും ഇ.പി. ജയരാജനും ഉൾപ്പെടെയുള്ള ഒരുനിര തന്നെ ഉണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ അദ്ദേഹത്തെ സംരക്ഷിക്കാൻ ആരുമില്ല. പകരം കൂടെയുള്ളവരെയൊക്കെ ചുമക്കേണ്ട ഗതികേടിലാണ് അദ്ദേഹമെന്നും സുധാകരൻ പറഞ്ഞു.


