ചെന്നെ : എ ആർ മുരുഗദോസ് സംവിധാനം ചെയ്തു ശിവകാർത്തികേയൻ നായകനായി എത്തിയ ആക്ഷൻ ചിത്രമാണ് മദ്രാസി. വമ്ബൻ ബജറ്റില്‍ എത്തിയ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചതെങ്കിലും ബോക്സ് ഓഫീസില്‍ ചിത്രം നിലംപൊത്തി.ഇപ്പോഴിതാ സംവിധായകൻ എ ആർ മുരുഗദോസിനെതിരെ ആരോപണവുമായി എത്തിയിരിക്കുകയാണ് സിനിമയുടെ നിർമാതാവായ എൻ വി പ്രസാദ്.
115 കോടി ആയിരുന്നു ആദ്യം സിനിമയ്ക്കായി നല്‍കിയ ബജറ്റ് എന്നും എന്നാല്‍ സിനിമ പൂർത്തിയായപ്പോള്‍ ബജറ്റ് 170 കോടിയായി ഉയർന്നെന്നുമാണ് നിർമാതാവ് ആരോപിക്കുന്നത്. സല്‍മാൻ ഖാൻ ചിത്രം സിക്കന്ദറിന്റെയും മദ്രാസിയുടെയും ഷൂട്ടുകള്‍ ഒരുമിച്ചാണ് മുരുഗദോസ് പൂർത്തിയാക്കിയതെന്നും ഇതുകൊണ്ട് ഉണ്ടായ പ്ലാനിംഗ് കുറവ് മൂലമാണ് മദ്രാസിയുടെ ബജറ്റ് കൂടിയതെന്നുമാണ് നിർമാതാക്കളുടെ വാദം. ഇതേ തുടർന്ന് തങ്ങള്‍ക്ക് 30 മുതല്‍ 40 കോടിയോളം നഷ്ടമുണ്ടായെന്നും നിർമാതാക്കള്‍ പറയുന്നു. സംവിധായകനോട് 10 കോടി രൂപ നഷ്ടപരിഹരമായി ആദ്യം നിർമാതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിർമാതാക്കളുടെയും സംവിധായകരുടെയും സംഘടനയുമായുള്ള ചർച്ചകള്‍ക്ക് ശേഷം തന്റെ അടുത്ത തിരക്കഥ നിർമാതാവായ എൻവി പ്രസാദിന് ഫ്രീ ആയി നല്‍കാമെന്ന ധാരണയില്‍ എത്തിയിരിക്കുകയാണ് എ ആർ മുരുഗദോസ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മദ്രാസിയില്‍ മലയാളികളുടെ പ്രിയപ്പെട്ട താരം ബിജു മേനോനും പ്രധാന കേന്ദ്ര കഥാപാത്രമായി എത്തിയിരുന്നു. പോലീസ് വേഷത്തിലാണ് ബിജു മേനോൻ സിനിമയില്‍ എത്തുന്നത്. ശിവകാർത്തികേയൻ്റെ കരിയറിലെ ഏറ്റവും ഉയർന്ന ബജറ്റിലാണ് സിനിമയൊരുങ്ങിയത്. 98 കോടിയാണ് സിനിമയുടെ ആഗോള കളക്ഷൻ. സിനിമയിലെ ശിവകാർത്തികേയന്റെ പ്രകടനത്തിനും ആക്ഷൻ രംഗങ്ങള്‍ക്കും കയ്യടി ലഭിച്ചിരുന്നു. ഇത് ആദ്യമായാണ് എ ആർ മുരുഗദോസ്സ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശിവകാർത്തികേയൻ അഭിനയിക്കുന്നത്. വിധ്യുത് ജമാല്‍, വിക്രാന്ത്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

