ധാതുമണല്‍ ഖനനത്തില്‍ ആശങ്ക : ബജറ്റ് മല എലിയെ പ്രസവിച്ചതുപോലെ: കെസി വേണുഗോപാല്‍ എംപി

ന്യൂഡൽഹി : വലിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന് രാജ്യവ്യാപകമായിട്ട് പ്രചരണം നടത്തിയിട്ട്, ‘മല എലിയെ പ്രസവിച്ചു’ എന്ന് പറയുന്നതുപോലെയാണ് കേന്ദ്ര ബജറ്റ് പ്രഖ്യാപിച്ചതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. ഏറ്റവും നിരാശാജനകമായ ബജറ്റ് ആണിത്. യുവാക്കള്‍ക്കു വേണ്ടി ചില പരാമര്‍ശങ്ങള്‍ ഉണ്ടെന്നല്ലാതെ, അതിനപ്പുറം തൊഴിലില്ലായ്മ പരിഹരിക്കാന്‍ പദ്ധതികളോ ബഡ്ജറ്റ് വിഹിതമോ ഒന്നുമില്ല. കര്‍ഷകര്‍ക്ക് തീര്‍ത്തും നിരാശാജനകമായ ബഡ്ജറ്റാണിത്. മിനിമം സപ്പോര്‍ട്ട് പ്രൈസ് നിയമപരമാക്കുക എന്ന ദീര്‍ഘകാല ആവശ്യം അവഗണിച്ചു. കഴിഞ്ഞ ബഡ്ജറ്റുകളില്‍ പറഞ്ഞ കുറെ വാചകങ്ങള്‍ പുതിയ ഡിസൈനില്‍, ‘കര്‍ത്തവ്യപഥത്തില്‍ നിന്നും ഉണ്ടാക്കിയ ബഡ്ജറ്റ്’ എന്നൊക്കെ പറഞ്ഞുകൊണ്ട് അവതരിപ്പിച്ചു എന്നല്ലാതെ കാതലായ ഒന്നുമില്ല.

Advertisements

ഏറ്റവും സങ്കടകരമായ കാര്യം, കേരളത്തെ ഈ ബജറ്റ് പൂര്‍ണമായി അവഗണിച്ചു എന്നതാണ്. 2013-14ല്‍ യു.പി.എ സര്‍ക്കാര്‍ കേരളത്തിനു വാഗ്ദാനം ചെയ്ത എയിംസ് 13 വര്‍ഷം കഴിഞ്ഞിട്ടും, രാജ്യവ്യാപകമായി നിരവധി എയിംസുകള്‍ അനൗണ്‍സ് ചെയ്തിട്ടും, ഈ ബഡ്ജറ്റിലും നല്‍കിയില്ല. ഏറ്റവും സാധ്യതകളുള്ള ആരോഗ്യം, ടൂറിസം, ആയുര്‍വേദം, പരമ്പരാഗത വ്യവസായം എന്നീ മേഖലകള്‍ക്ക് കേരളത്തിന് മാത്രമായി ഒരു പദ്ധതിയും ഇല്ല. ഹൈ സ്പീഡ് റെയില്‍ കോറിഡോറിന്റെ കാര്യത്തില്‍ ഇ. ശ്രീധരന്‍ വലിയ പ്രതീക്ഷയാണ് നല്‍കിയത്. അദ്ദേഹം കേന്ദ്രമന്ത്രിയുമായി സംസാരിച്ചിരുന്നു. പക്ഷേ ഇന്ത്യയിലെ ഏഴിടങ്ങളില്‍ ഹൈ സ്പീഡ് കോറിഡോര്‍ അനുവദിച്ചിട്ടും കേരളത്തിലില്ല. ബിജെപി സര്‍ക്കാര്‍ കേരളത്തെ എങ്ങനെയാണ് കാണുന്നത് എന്നതിന്റെ തെളിവാണിത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ധാതുമണല്‍ പ്രത്യേക കോറിഡോറിന്റെ കാര്യത്തില്‍ കേരളത്തിന് ആശങ്കകളുണ്ട്. ഇപ്പോള്‍ ധാതുമേഖലയിലേക്ക് സര്‍ക്കാരിന്റെ ഇഷ്ടപ്പെട്ട കോര്‍പ്പറേറ്റുകള്‍ കടന്നു വന്നിട്ടുണ്ട്. കേരളത്തിന്റെ അമൂല്യമായ ധാതുസമ്പത്ത് ഖനനം ചെയ്യാനുള്ള അവകാശം പൊതുമേഖലയ്ക്ക് മാത്രമാണ്. ധാതുമണല്‍ ഖനനവുമായി ബന്ധപ്പെട്ട കോറിഡോറിന്റെ വിശദാംശങ്ങള്‍ വന്നാല്‍ മാത്രമേ ഇതിന്റെ പിന്നില്‍ ചതിക്കുഴികള്‍ ഉണ്ടോ എന്ന് മനസ്സിലാക്കാന്‍ പറ്റൂ. മത്സ്യത്തൊഴിലാളികള്‍ക്ക് ആശങ്കയുണ്ടാക്കുന്ന രീതിയില്‍, നമ്മുടെ ആവാസ വ്യവസ്ഥയെ തകര്‍ത്ത് സ്വകാര്യ മേഖലയ്ക്ക് മണല്‍ ഖനനം ചെയ്യാന്‍ അനുമതി നല്‍കുന്നതാണോ എന്ന് അറിയേണ്ടതുണ്ട്.

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞത്, ഇതുവരെ കൊടുത്ത പദ്ധതികള്‍ പോലും സംസ്ഥാന സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്നില്ല, പിന്നെ എങ്ങനെ കൂടുതല്‍ പദ്ധതികള്‍ കൊടുക്കും എന്നാണ്. ബിജെപി ഭരിക്കുന്ന ഒഡീഷ പോലുള്ള സംസ്ഥാനങ്ങളില്‍ എല്ലാം നടപ്പിലാക്കിയതിന്റെ അടിസ്ഥാനത്തിലാണോ വീണ്ടും പദ്ധതികള്‍ കൊടുത്തത്? അവിടെയൊക്കെ വാരിക്കോരി കൊടുത്തിട്ടുണ്ട്. തങ്ങളുടെ രാഷ്ട്രീയ അജണ്ടകള്‍ നടപ്പിലാക്കാത്തതിന്റെ പേരില്‍ ഒരു ഗവണ്‍മെന്റിനെയും കുറ്റപ്പെടുത്താന്‍ അവര്‍ക്ക് അധികാരമില്ല. ബജറ്റിലെ അവഗണന തിരുത്താന്‍ ബി. ജെ.പി പ്രസിഡന്റ് അടിയന്തരമായി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടണം.

കേരളത്തോടു കാട്ടിയ അവഗണനയ്‌ക്കെതിരേ കേരളത്തിന്റെ ശബ്ദം അതിശക്തമായി പാര്‍ലമെന്റില്‍ ഉയരും. നന്ദി പ്രമേയ ചര്‍ച്ചയിലും ബജറ്റ് ചര്‍ച്ചയിലും ശക്തമായിട്ടുള്ള വിയോജിപ്പ് പ്രകടിപ്പിക്കുമെന്നും വേണുഗോപാല്‍ അറിയിച്ചു.

Hot Topics

Related Articles