‘മോദിയുടെ കാര്യം വരുമ്പോൾ നട്ടെല്ല് വളയുന്നു’; തിരഞ്ഞെടുപ്പ് കമ്മീഷനെ വീണ്ടും സമീപിക്കാൻ ആലോചിച്ച് കോൺഗ്രസ്‌

ദില്ലി: വിദ്വേഷ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി വൈകുന്നതില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തം. തിരഞ്ഞെടുപ്പ് കമ്മീഷനെ വീണ്ടും സമീപിക്കാൻ കോണ്‍ഗ്രസ് ആലോചിക്കുകയാണ്.മോദിയുടെ കാര്യം വരുമ്പോള്‍ കമ്മീഷന്‍റെ നട്ടെല്ല് വളയുന്നുവെന്ന നിലപാടിലാണ് പ്രതിപക്ഷം. അതേ സമയം രാമക്ഷേത്രം സംബന്ധിച്ച പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രസംഗത്തില്‍ ചട്ടലംഘനമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ഗുരു ഗ്രന്ഥസാഹിബ് ഇന്ത്യയിലേക്ക് കൊണ്ടുവന്നത് ചൂണ്ടിക്കാട്ടിയതിലും പെരുമാറ്റച്ചട്ട ലംഘനമില്ല. കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലാണ് കമ്മീഷൻ നിലപാടെടുത്തത്.

പ്രചാരണ റാലികളില്‍ മോദി മതം പറഞ്ഞ് വോട്ട് പിടിക്കുന്നുവെന്ന പരാതി പരിഗണിക്കുകയായിരുന്നു കമ്മീഷൻ. മുസ്ലീംങ്ങള്‍ക്കെതിരായ പരാമർശം സംബന്ധിച്ച പരാതി പരിഗണനക്കെടുത്തില്ല. കോണ്‍ഗ്രസിന്‍റെ പ്രകടനപത്രിക മുസ്ലിം പ്രകടനപത്രികയെന്ന മോദിയുടെ പരാമർശത്തില്‍ ബിജെപിക്കെതിരെ ബെംഗളുരു പൊലീസ് കേസെടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പരാതിയിലാണ് ബെംഗളുരു മല്ലേശ്വരം പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വർഗീയ പരാമർശം ബിജെപിയുടെ എക്സ് ഹാൻഡില്‍ ട്വീറ്റ് ചെയ്തതിനാണ് കേസ്.

Hot Topics

Related Articles