സിഡ്നി : ഏകദിന ക്രിക്കറ്റിലെ ആദ്യ ട്രിപ്പിള്‍ സെഞ്ച്വറി നേട്ടവുമായി ഓസ്‌ട്രേലിയൻ ബാറ്റർ ഹർജാസ് സിങ്. ഗ്രേഡ് ലെവല്‍ ക്രിക്കറ്റില്‍ വെസ്റ്റേണ്‍ സബർബ് താരമായ ഹർജാസ് ഇന്ത്യൻ വംശജൻ കൂടിയാണ്.സിഡ്‌നി ക്രിക്കറ്റ് ക്ലബ്ബിനെതിരെയാണ് താരം വെടിക്കെട്ട് ട്രിപ്പിള്‍ സെഞ്ച്വറി നേടിയത്. 141 പന്തില്‍ 314 റണ്‍സാണ് ഹർജാസ് അടിച്ചുകൂട്ടിയത്. 35 സിക്സറുകളാണ് ഹർജാസിന്റെ ബാറ്റില്‍നിന്നു പിറന്നത്. 74 പന്തില്‍ സെഞ്ചറി തികച്ച താരം,പിന്നീട് ഗിയർ മാറ്റുകയായിരുന്നു. ശേഷം നേരിട്ട 67 പന്തില്‍ 214 റണ്‍സെടുത്തു.
2024ല്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ നടന്ന അണ്ടർ 19 ലോകകപ്പ് ഫൈനലിലും ഹർജാസ് തിളങ്ങിയിരുന്നു. ഫൈനലില്‍ 64 പന്തില്‍ നിന്ന് 55 റണ്‍സ് നേടിയ ഹർജാസായിരുന്നു ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറർ. ഇന്ത്യയെ തോല്‍പ്പിച്ച് ഓസ്ട്രേലിയയ്ക്ക് കിരീടം നേടുന്നതില്‍ ഹർജാസിന്റെ ഇന്നിങ്സ് നിർണായകമായി. ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ ജനിച്ച ഹർജാസ് സിങ്ങിന്റെ വേരുകള്‍ ഇന്ത്യയിലാണ്. താരത്തിന്റെ മാതാപിതാക്കള്‍ ഇന്ത്യൻ വംശജരാണ്. 2000ല്‍ ചണ്ഡീഗഡില്‍നിന്ന് സിഡ്‌നിയിലേക്ക് കുടിയേറി.


