ഗാസ: പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച് ഫ്രാൻസും. പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഐക്യരാഷ്ട്ര സഭയിലാണ് പിന്തുണ അറിയിച്ചത്. സമാധാനവും സുരക്ഷയും കൈകോർത്ത് നിൽക്കുന്ന രണ്ട് രാഷ്ട്രങ്ങളായി ഇസ്രയേലും പലസ്തീനും മാറണമെന്നും മാക്രോൺ പറഞ്ഞു. 150 ലേറെ രാജ്യങ്ങളാണ് പലസ്തീൻ രാഷ്ട്രത്തിന് പിന്തുണയുമായെത്തിയത്. ദ്വിരാഷ്ട്രാ വാദം ഉയർത്തി ഫ്രാൻസിന്റേയും സൗദി അറേബ്യയുടേയും അധ്യക്ഷതയിൽ ഐക്യരാഷ്ട്രസഭയിൽ ചേർന്ന സമ്മേളനത്തിൽ ജർമ്മനിയും ഇറ്റലിയും അമേരിക്കയും പങ്കെടുത്തില്ല.
പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച രാജ്യങ്ങളോട് അമേരിക്കയിൽ നിന്നെത്തിയ ശേഷം മറുപടി നല്‍കുമെന്ന് നെതന്യാഹു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ജോർദാൻ നദിയുടെ പടിഞ്ഞാറ് സ്വതന്ത്ര പലസ്തീൻ രാഷ്ട്രം ഉണ്ടാകില്ല എന്ന വെല്ലുവിളിയും ഇസ്രയേല്‍ പ്രധാന മന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നടത്തിയത്. ജൂത സെറ്റിൽമെന്റുകൾ വർധിപ്പിക്കുന്നത് തുടരുമെന്നും. ഒക്ടോബർ 7 ഭീകരക്രമണത്തിന് സമ്മാനം നൽകുകയാണ് പലസ്തീനെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾ ചെയ്യുന്നതെന്നും നെതന്യാഹു പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യുകെയും ഓസ്ട്രേലിയയും കാനഡയും പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചുകൊണ്ട് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഐക്യരാഷ്ട്ര സംഘടന പൊതുസഭ വാർഷിക സമ്മേളനത്തിനു മുന്നോടിയായി ബ്രിട്ടൻ, ബൽജിയം അടക്കം 10 രാജ്യങ്ങൾ പലസ്തീനു രാഷ്ട്രപദവി അംഗീകരിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തും.


