“ജാമ്യം എടുക്കാനില്ല; രണ്ട് കൂട്ടർക്ക് രണ്ട് നീതിയെന്നത് അംഗീകരിക്കില്ല , കമ്മ്യൂണിസ്റ്റായ മുഖ്യമന്ത്രി ഇപ്പോൾ ഏറ്റവും വലിയ കോർപ്പറേറ്റായി” : ജയിലിൽ തുടരുമെന്ന് ഗ്രോ വാസു

കോഴിക്കോട്: മുന്‍ നക്‌സലൈറ്റും മുതിര്‍ന്ന മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഗ്രോ വാസു ജയിലിൽ തുടരും. ജാമ്യം എടുക്കാനില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് കോടതിയിൽ ഗ്രോ വാസു വ്യക്തമാക്കിയതോടെ ഈ മാസം 25 വരെ റിമാൻഡ് ചെയ്തു. തന്റെ പോരാട്ടം കോടതിയോടല്ല, ഭരണകൂടത്തോടാണെന്നും ഗ്രോ വാസു പ്രതികരിച്ചു.

Advertisements

രണ്ട് കൂട്ടർക്ക് രണ്ട് നീതിയെന്നത് അംഗീകരിക്കില്ലെന്നും മരണം വരെ പോരാടുമെന്നും ഗ്രോ വാസു പറഞ്ഞു. ഒപ്പം ഉള്ളവർ പോയാലും പ്രശ്നമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോടതിക്ക് നിയമ പ്രകാരമേ ചെയ്യാനാവൂ. നിയമത്തിലെ തെറ്റ് ചോദ്യം ചെയ്യുന്നതാണ് തൻ്റെ രീതി. തെറ്റുകൾക്കെതിരെ ജീവൻ കൊടുക്കാൻ തയ്യാറാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പിണറായി ഏറ്റവും വലിയ കമ്മ്യൂണിസ്റ്റാണെന്ന് ജനം വിചാരിക്കുന്നു. എന്നാൽ പിണറായിയാണ് ഏറ്റവും വലിയ കോർപ്പറേറ്റെന്ന് ഗ്രോ വാസു കുറ്റപ്പെടുത്തി. ഇക്കാര്യം ജനം മനസിലാക്കുന്നില്ലെന്നും മനസിലാക്കുന്ന കാലം വരെ താൻ ജീവിച്ചിരിക്കണം എന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2016 ല്‍ കരുളായിയില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് റോഡ് ഉപരോധിച്ച കേസിലാണ് ഗ്രോ വാസുവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തത്. കുന്ദമംഗലം കോടതിയില്‍ ഹാജരാക്കിയ വാസുവിനെ മജിസ്ട്രേറ്റ് സ്വന്തം ജാമ്യത്തില്‍ വിട്ടെങ്കിലും രേഖകളില്‍ ഒപ്പ് വെക്കാന്‍ അദ്ദേഹം തയ്യാറായില്ല. ജാമ്യം വേണ്ടെന്ന നിലപാട് എടുത്തതോടെയാണ് വാസുവിനെ കോടതി റിമാന്‍റ് ചെയ്തത്.

2016 ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കോടതിയില്‍ ഹാജരാവാത്തതിനെ തുടര്‍ന്ന് വാസുവിനെതിരായി ലോംഗ് പെന്‍റിംഗ് വാറണ്ട് നിലനിന്നിരുന്നു. ഇതിനെത്തുടര്‍ന്നാണ് പൊലീസ് വാസുവിനെ അറസ്റ്റ് ചെയ്തത്.

കേരളത്തിലെ ആദ്യകാല നക്‌സൽ പ്രവർത്തകരിൽ ഒരാളായ ഗ്രോ വാസുവിന് ഇപ്പോള്‍ 94 വയസ്സാണ്. തിരുനെല്ലി-തൃശ്ശിലേരി അടക്കമുള്ള നക്‌സലൈറ്റ് ആക്ഷനുകളില്‍ പങ്കാളിയായിരുന്നു ​ഗ്രോ വാസു. നക്‌സലൈറ്റ് നേതാവായിരുന്ന എ വര്‍ഗീസിനൊപ്പം പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയും കൂടിയാണ് ​ഗ്രോ വാസു.

Hot Topics

Related Articles