ഗള്‍ഫ് മേഖലയില്‍ വർധിച്ചുവരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യൻ ചരക്ക് കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യൻ നാവികസേന യുദ്ധക്കപ്പലുകളുടെ എണ്ണം വർധിപ്പിച്ചു.ഗള്‍ഫ് മേഖലയില്‍ ഓപ്പറേഷൻ സങ്കല്‍പ് ദൗത്യത്തിന് കീഴില്‍ ആറിലധികം യുദ്ധക്കപ്പലുകളെയാണ് നിലവില്‍ വിന്യസിച്ചിരിക്കുന്നത്. ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകുന്ന ഇന്ത്യൻ പതാക ഘടിപ്പിച്ച എല്‍.പി.ജി, ക്രൂഡ് ഓയില്‍ കപ്പലുകള്‍ക്ക് യുദ്ധക്കപ്പലുകള്‍ സുരക്ഷാ അകമ്പടി സേവിക്കുകയാണ് .
ഇറാന്റെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥൻ അലി ലാരിജാനി ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നേരത്തെ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരണത്തില്‍ ഇന്ത്യ അനുശോചനം രേഖപ്പെടുത്തിയിരുന്നുവെങ്കിലും, ലാരിജാനിയുടെ വധത്തെക്കുറിച്ച് കേന്ദ്ര സർക്കാർ മൗനം പാലിക്കുകയാണ്. മേഖലയില്‍ കൂടുതല്‍ പ്രകോപനമുണ്ടാക്കാതെ സംയമനം പാലിക്കണമെന്നും നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നപരിഹാരം കണ്ടെത്തണമെന്നുമാണ് ഇന്ത്യയുടെ പൊതുവായ നിലപാട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇറാനും ഇസ്രായേലും തമ്മിലുള്ള യുദ്ധം രൂക്ഷമായതോടെ ഗള്‍ഫ് മേഖലയിലെ ചരക്ക് നീക്കം തടസ്സപ്പെടുന്നത് ഇന്ത്യയുടെ ഊർജ്ജ സുരക്ഷയെ ബാധിക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. നിലവില്‍ പേർഷ്യൻ ഗള്‍ഫില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ കപ്പലുകളിലെ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ഷിപ്പിംഗ് മന്ത്രാലയവും നാവികസേനയും 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ വഴി നിരീക്ഷണം നടത്തുന്നുണ്ട്.
ഇറാനെതിരെ 12 അറബ് രാജ്യങ്ങളുടെ പ്രസ്താവന
പശ്ചിമേഷ്യയില്‍ ഇറാന്റെ സൈനിക നീക്കങ്ങള്‍ക്കെതിരെ ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ പ്രതിഷേധം ഇരമ്പുന്നു. മേഖലയിലെ സമാധാനം തകർക്കുന്ന രീതിയില്‍ സായുധ സംഘങ്ങള്‍ക്ക് ആയുധവും ഫണ്ടും നല്‍കുന്നത് ഇറാൻ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് 12 ഗള്‍ഫ്-അറബ്-ഇസ്ലാമിക് രാജ്യങ്ങള്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. റിഫൈനറികള്‍ക്കും എണ്ണപ്പാടങ്ങള്‍ക്കും നേരെ ആക്രമണം നടത്തിയാല്‍ അത് ആഗോള ഇന്ധന വിപണിയെ ബാധിക്കുമെന്നും ഇതിന് വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും സൗദി അറേബ്യ മുന്നറിയിപ്പ് നല്‍കി. ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയല്‍ സിറ്റിയിലുണ്ടായ ആക്രമണത്തില്‍ ഗുരുതരമായ നാശനഷ്ടങ്ങള്‍ സംഭവിച്ചതായി ഖത്തർ എനർജി അറിയിച്ചു. എല്‍പിജി പ്ലാന്റിന് വൻ നാശമാണ് സംഭവിച്ചിരിക്കുന്നത്. ഹോർമുസ് കടലിടുക്കിന് നേരെയുള്ള ഭീഷണി അവസാനിപ്പിക്കണമെന്നും ബാബ് അല്‍ മന്ദബ് അടച്ചുപൂട്ടാൻ ശ്രമിക്കരുതെന്നും അറബ് രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. അതിനിടെ സംഘർഷം ലഘൂകരിക്കുന്നതിനായി പാകിസ്ഥാൻ, ഈജിപ്ത്, തുർക്കി എന്നീ രാജ്യങ്ങള്‍ ഇറാനുമായി നേരിട്ട് ചർച്ചകള്‍ നടത്തുന്നുണ്ട്.

