കൊച്ചി: സംസ്ഥാനത്ത് മഴ കനത്തതോടെ പരക്കെ നാശനഷ്ടം. നിർത്താതെ പെയ്യുന്ന മഴ എറണാകുളം, കോഴിക്കോട്, തൃശൂർ ഉള്‍പ്പടെയുള്ള ജില്ലകളില്‍ ദുരിതം വിതയ്ക്കുകയാണ്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ വാർഡുകളിലും അശ്വിനി ആശുപത്രിയുടെ കാഷ്വാലിറ്റിയിലും വെള്ളം കയറി. കൂടാതെ കാസർകോട് കുമ്പള പൊലീസ് സ്റ്റേഷൻ കെട്ടിടത്തിൻ്റെ സീലിംഗിൻ്റെ ഒരു ഭാഗം അടർന്ന് വീണു. രാത്രി 8:30 യോടെയായിരുന്നു സംഭവത്തില്‍ തലനാരിഴയ്ക്കാണ് പൊലീസുകാർ രക്ഷപ്പെട്ടത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ താഴത്തെ നിലയിലെ വാർഡുകളിലാണ് വെള്ളം കയറിയത്. റൂമുകളില്‍ നിന്നും വെള്ളം പമ്പ് ചെയ്ത് നീക്കുകയാണ്. രോഗികളെ മാറ്റേണ്ട സാഹചര്യമില്ലെന്നും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി. അശ്വനി ആശുപത്രിയിലെ കാഷ്വാലിറ്റിയില്‍ വെള്ളം കയറിയതോടെ പ്രവർത്തനം മുകള്‍ നിലയിലേക്ക് മാറ്റുകയായിരുന്നു.കോഴിക്കോട് നാദാപുരം തൂണേരിയില്‍ കനത്ത മഴയില്‍ മതില്‍ തകർന്നു. തൂണേരി തണല്‍ മരം കേളോത്ത് മുക്ക് റോഡിലേക്ക് ചെങ്കല്‍ മതില്‍ തകർന്ന് വീണത്.
പത്ത്മീറ്റർ പൊക്കത്തിലും അമ്പതിലേറെ മീറ്റർ നീളത്തിലുമുള്ള മതില്‍ തകർന്ന് റോഡില്‍ പതിക്കുകയായിരുന്നു. ഈ സമയത്ത് റോഡില്‍ വാഹനങ്ങളില്ലാതെ പോയതിനാല്‍ അപകടം ഒഴിവായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൊച്ചിയില്‍ കടവന്ത്ര, സൗത്ത്, ചിറ്റൂർ റോഡ്, എംജി റോഡ് എന്നിവിടങ്ങളില്‍ വെള്ളക്കെട്ടുണ്ടായി. കെഎസ്‌ആർടിസി സ്റ്റാൻഡ് പരിസരത്തെ കടകളില്‍ വെള്ളം കയറി. കളമശേരി മൂലേപ്പാടത്തും ഇടക്കൊച്ചിയിലും വീടുകളില്‍ വെള്ളം കയറി. ഇൻഫോപാർക്കിലെ വെള്ളക്കെട്ടില്‍ പാർക്ക് ചെയ്ത വാഹനങ്ങള്‍ മുങ്ങി. തൃശൂർ നഗരത്തില്‍ പ്രധാന റോഡുകളിലെല്ലാം വെള്ളം കയറി. കാനകളും വലിയ തോടുകളും കോർപറേഷൻ വൃത്തിയാക്കാത്തതാണു നഗരത്തെ മുക്കിയത്. കടകളിലും പ്രധാന മാർക്കറ്റുകളിലും വെള്ളം കയറി. ഇരുചക്ര വാഹനങ്ങള്‍ ഒലിച്ചു പോയി. ഗുരുവായൂർ ക്ഷേത്രം തെക്കേ നടപ്പുരയില്‍ വെള്ളം കയറി.