ദില്ലി: മൂന്നാം മോദി സര്‍ക്കാരിൻ്റെ ആദ്യ സമ്പൂര്‍ണ ബജറ്റില്‍ മധ്യവര്‍ഗത്തിന് നിരാശ. പഴയ നികുതി സമ്പ്രദായത്തില്‍ കാര്യമായ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. എന്നാല്‍ പുതിയ നികുതി സമ്പ്രദായത്തില്‍ മാറ്റങ്ങളുണ്ട്. അതും ഫലത്തില്‍ ശമ്പളം വാങ്ങുന്ന ജീവനക്കാരെ സംബന്ധിച്ച് ആശ്വാസകരമല്ല. പുതിയ നികുതി സമ്പ്രദായത്തില്‍ സ്റ്റാന്റേര്‍ഡ് ഡിഡക്ഷൻ 75000 ആക്കി ഉയര്‍ത്തിയിട്ടുണ്ട്. മൂന്ന് ലക്ഷം വരെ ശമ്പളം വാങ്ങുന്നവര്‍ നികുതി നല്‍കേണ്ടതില്ല. ആദായ നികുതി പുതിയ സമ്പ്രദായത്തില്‍ സ്ലാബുകള്‍ പരിഷ്കരിച്ചിട്ടുണ്ട്. മൂന്ന് ലക്ഷത്തിനും ഏഴ് ലക്ഷത്തിനും ഇടയില്‍ വാര്‍ഷിക ശമ്പളം വാങ്ങുന്നവര്‍ അഞ്ച് ശതമാനമാണ് നികുതി നല്‍കേണ്ടത്.
എങ്കിലും സ്റ്റാന്റേര്‍ഡ് ഡിഡക്ഷൻ ഉയര്‍ത്തിയതോടെ 3.75 ലക്ഷം രൂപ വരെ ശമ്പളം വാങ്ങുന്നവര്‍ നിലവില്‍ ആദായ നികുതി അടക്കേണ്ടി വരില്ല. ഏഴ് ലക്ഷം മുതല്‍ 10 ലക്ഷം വരെ വാര്‍ഷിക ശമ്പളം വാങ്ങുന്നവര്‍ 10 ശതമാനം നികുതിയാണ് നല്‍കേണ്ടത്. 10 മുതല്‍ 12 ലക്ഷം വരെ ശമ്പളം വാങ്ങുന്നവര്‍ 15 ശതമാനം നികുതിയടക്കണം. 15 ലക്ഷത്തിന് മുകളിലാണ് ശമ്പളമെങ്കില്‍ 30 ശതമാനം എന്ന നിലവിലെ നികുതി തുടരും. ഫലത്തില്‍ പുതിയ നികുതി സമ്പ്രദായത്തില്‍ വന്നവര്‍ക്ക് 17500 രൂപ വരെ ലാഭിക്കാമെന്ന് ധനമന്ത്രി പറയുമ്പോഴും ഇത് നികുതി ദായകര്‍ക്ക് അത്രത്തോളം സന്തോഷകരമല്ല.