സിഡ്‌നി: ആഷസ് ക്രിക്കറ്റ് പരമ്പരയിലെ അവസാന ടെസ്റ്റിൽ കിടിലൻ സെഞ്ച്വറിയോടെ റൂട്ട് നയിച്ചപ്പോൾ ഇംഗ്ലണ്ടിന് ഭേദപ്പെട്ട സ്‌കോർ. ആദ്യ ഇന്നിംങ്‌സിൽ 384 റണ്ണിന് ഇംഗ്ലണ്ടിന്റെ എല്ലാവരും പുറത്തായി. അവസാന നാലു വിക്കറ്റുകൾ ഒൻപത് റണ്ണിനിടെ നഷ്ടമായതാണ് 400 എന്ന ഇംഗ്ലീഷ് സ്വപ്‌നം തകർത്തത്. മറുപടി ബാറ്റിംങ് ആരംഭിച്ച ഓസീസ് ഒടുവിൽ വിവരം കിട്ടുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 40 നേടിയിട്ടുണ്ട്.
ആദ്യ ദിനം വെളിച്ചക്കുറവ് മൂലം കളി അവസാനിപ്പിക്കുമ്പോൾ മൂന്ന് വിക്കറ്റ് മാത്രം നഷ്ടമാക്കി ഇംഗ്ലണ്ട് 211 റൺ എടുത്തിരുന്നു. ഇന്ന് കളി ആരംഭിച്ച് രണ്ട് ഓവറിനുള്ളിൽ തന്നെ ആസ്‌ട്രേലിയ നിർണ്ണായകമായ വിക്കറ്റ് നേടി. ഇംഗ്ലണ്ടിന്റെ നട്ടെല്ലായി നില ഉറപ്പിച്ചിരുന്ന റൂട്ട് ബ്രൂക്ക് സഖ്യമാണ് ഓസീസ് പൊളിച്ചത്. 226 ൽ ബ്രൂക്കിനെ (84) പുറത്താക്കിയ ബോളണ്ടാണ് ഓസീസിനെ മുന്നിൽ എത്തിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിന്നാലെ, മൂന്ന് റൺ കൂടിചേർത്ത് ബെൻ സ്‌റ്റോക്ക്‌സിനെ (0) സ്റ്റാർക്ക് വീഴ്ത്തി. പിന്നീട് ജാമിയൻ സ്മിത്തും (46) റൂട്ടും ചേർന്ന് ഇംഗ്ലണ്ടിനെ മുന്നോട്ട് നയിച്ചു. ഈ കൂട്ടു കെട്ട് നൂറ് റൺ കൂട്ടിച്ചേർക്കുന്നതിന് ആറു റൺ അകലെ ലബുഷൈൻ നിർണ്ണായക വിക്കറ്റ് പിഴുതു. ജാമിയൻ സ്മിത്തിനെ ഇംഗ്ലീഷ് സ്‌കോർ 323 ൽ നിൽക്കെ പുറത്താക്കിയ ലബുഷൈൻ ആണ് ഇംഗ്ലണ്ടിനെ വീണ്ടും പ്രതിരോധത്തിലാക്കിയത്. പിന്നീട്, വിൽജാക്‌സിനെ (27) കൂട്ടു പിടിച്ച് റൂട്ട് ഇംഗ്ലണ്ടിനെ മുന്നോട്ട് നയിച്ചു.
എന്നാൽ, 375 ൽ വിൽ ജാക്‌സ് പുറത്തായതിന് പിന്നാലെ ഇംഗ്ലണ്ട് കൂട്ടത്തകർച്ചയാണ് നേരിട്ടത്. 382 ൽ ബ്രേഡൺ ക്രേസും (1), 384 ൽ ജോ റൂട്ടും (160), ഇതേ സ്‌കോറിൽ തന്നെ ജോഷ് ടങും (0) പുറത്തായതോടെയാണ് ഇംഗ്ലണ്ടിന്റെ ബാറ്റിംങ് അവസാനിച്ചത്. മിച്ചൽ നേസർ നാലും, സ്റ്റാർക്കും ബോളണ്ടും രണ്ട് വീതവും കാമറൂൺ ഗ്രീനും, ലബുഷൈനും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.


