വിമർശകരേ നിങ്ങൾക്ക് ആള് മാറി പോയി. ഇത് റിഷഭ് പന്താണ്;ഗുജറാത്തിന് എതിരെ മിന്നും പ്രകടനം കാഴ്ചവെച്ച് ഇന്ത്യൻ ടീമിൽ സ്ഥാനം ഉറപ്പിച്ച് റിഷഭ് പന്ത് 

ഡൽഹിയിൽ‌ റിഷഭ് പന്തിന്റെ വെടിക്കെട്ട് ബാറ്റിം​​ഗ് നടന്നിരിക്കുന്നു. ഈ കഥ പറയുന്നത് ഒരു റിഷഭ് പന്തിന്റെ ആരാധകനല്ല. മറിച്ച് ഇന്ത്യൻ ക്രിക്കറ്റിനെ അത്രമേൽ സ്നേഹിക്കുന്നവരാണ്. ഏപ്രിൽ 20ന് നടന്ന സൺറൈസേഴ്സ് ഡൽഹി ക്യാപിറ്റൽസ് പോരാട്ടം. 267 എന്ന വലിയ ലക്ഷ്യം ‍ഡൽഹി പിന്തുടരുന്നു. ആറാമനായി ഡൽഹി നായകൻ റിഷഭ് പന്ത് ക്രീസിലെത്തി. ഒരുവശത്ത് മുൻനിര ബാറ്റർമാർ വിക്കറ്റ് നഷ്ടപ്പെടുത്തി. ആരുടേയും പിന്തുണ ഇല്ലാതെ വന്നപ്പോൾ അയാൾ റൺസ് കണ്ടെത്താൻ വിഷമിച്ചു. തോൽവിഭാരം കുറയ്ക്കാൻ പോലും പന്തിന് കഴിഞ്ഞില്ല. വിമർശക സംഘം അയാളെ വളഞ്ഞിട്ട് ആക്രമിച്ചു.മൂന്ന് ദിവസങ്ങൾക്ക് ശേഷം പന്തിന്റെ ടീം വീണ്ടും കളത്തിലിറങ്ങി. ഇത്തവണ ഗുജറാത്ത് ടൈറ്റൻസ് എതിരാളികളായി. ഒരു ഘട്ടത്തിൽ മൂന്നിന് 44 എന്ന് ഡൽഹി തകർന്നടിഞ്ഞു. വീണ്ടും ഒരിക്കൽ കൂടെ റിഷഭ് പന്ത് ക്രീസിലേക്കെത്തി. ആദ്യ 11 പന്തിൽ 12 റൺസ് മാത്രമാണ് അയാൾ സ്കോർ ചെയ്തത്. പക്ഷേ അക്സർ പട്ടേൽ ക്യാപ്റ്റന്റെ സമ്മർദ്ദം കുറച്ചു. സീസണിലാദ്യമായി അക്സർ ഫോമിലേക്കുയർന്നു. അനായാസം ആ ബാറ്റിൽ നിന്ന് റൺസ് പിറന്നുകൊണ്ടിരുന്നു. ഇതോടെ പന്തിന്റെ സമ്മർദ്ദം കുറഞ്ഞു. അയാൾ വെടിക്കെട്ട് തുടങ്ങി. 43 പന്തുകൾ അഞ്ച് ഫോറുകൾ എട്ട് സിക്സുകൾ. 88 റൺസുമായി റിഷഭ് പന്ത് പുറത്താകാതെ നിന്നു.മുൻ മത്സരത്തിൽ കണക്കുപുസ്തകം വെച്ച് വിമർശിച്ചവർക്ക് കളിക്കളത്തിൽ അയാൾ മറുപടി നൽകി. വിമർശകരോട് ഒന്നേ പറയാനുള്ളു. നിങ്ങൾക്ക് ആള് മാറി പോയി. ഇത് റിഷഭ് പന്താണ്. ഡൽഹിയിൽ ഒരു വാഹനാപകടത്തിൽ അയാളെ തളർത്താൻ കാലം നോക്കിയതാണ്. പക്ഷേ അയാളുടെ മനക്കരുത്തിന് മുന്നിൽ, കഠിനാദ്ധ്വാനത്തിന് മുന്നിൽ കാലത്തിന് തോറ്റു പിന്മാറേണ്ടി വന്നു. രണ്ട് വർഷം ചികിത്സിച്ചാൽ ജീവിതത്തിലേക്ക് തിരിച്ചെത്താം. അതാണ് ഡോക്ടർമാർ പ്രവചിച്ചത്. പക്ഷേ അയാൾക്ക് 14 മാസം മതിയായിരുന്നു.അയാൾ പൂർവ്വാധികം ശക്തിയോടെ കളിക്കളത്തിൽ തിരികെയെത്തി. ഇത്ര വലിയൊരു അപകടത്തിന്റെ തരിമ്പ് സൂചനകൾ പോലും ആ ശരീരത്തിലില്ല. അസാധ്യ മെയ് വഴക്കത്തോടെ അയാൾ കളത്തിൽ തുടരുകയാണ്. ഇനി മത്സരമാണ്. സഞ്ജു സാംസൺ പറഞ്ഞതുപോലെ, തന്നോടുതന്നെയുള്ള മത്സരം. സ്വന്തം പ്രകടനത്തിനായി, ഇന്ത്യൻ ക്രിക്കറ്റിന്റെ ഉയർച്ചയ്ക്കായുള്ള മത്സരം. പ്രിയ റിഷഭ് പന്ത്, നിങ്ങൾ ജയിക്കുക തന്നെ ചെയ്യും.

Hot Topics

Related Articles