കോട്ടയം പാറമ്പുഴ കൊലക്കേസ്: പ്രതിയുടെ വധശിക്ഷ റദ്ദാക്കി ഹൈക്കോടതി ; വധശിക്ഷ റദ്ദാക്കിയത് ഇതരസംസ്ഥാന തൊഴിലാളിയായ പ്രതിയുടെ

കോട്ടയം: പാറമ്പുഴയിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വധശിക്ഷ റദ്ദാക്കി ഹൈക്കോടതി. പ്രതിഭാഗം നൽകിയ അപ്പീലിലാണ് പ്രതിയുടെ വധശിക്ഷ റദ്ദാക്കിയത്. കേസിൽ വിചാരണക്കോടതി വിധിച്ച 20 വർഷം കഠിന തടവ് ശിക്ഷ പ്രതി അനുഭവിക്കണമെന്ന് കോടതി വിധിച്ചു. കേസിലെ പ്രതി ഇതര സംസ്ഥാന തൊഴിലാളിയായ നരേന്ദ്രകുമാറിന്റെ വധശിക്ഷയാണ് ജസ്റ്റിസ് ജയശങ്കരൻ ന്മ്പ്യാർ അടങ്ങിയ ബഞ്ച് റദ്ദാക്കിയത്. കേസിൽ നരേന്ദ്രകുമാർ 20 വർഷം തടവ് അനുഭവിക്കണമെന്നും ഇതിന് പരോൾ അനുവദിക്കാനിവില്ലെന്നും കോടതി വിധിച്ചിട്ടുണ്ട്. ഉത്തർ പ്രദേശ് സ്വദേശിയായ പ്രതി പാറമ്പുഴയിലെ ഡ്രൈക്ലീനിങ് സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിനായി എത്തിയതായിരുന്നു. ഇതിനിടെ സ്ഥാപന ഉടമയെയും മാതാവിനെയും പിതാവിനെയും കൊലപ്പെടുത്തുകയായിരുന്നു. 2015 മെയ് 16 നായിരുന്നു കേസിനാസപ്ദമായ സംഭവം. സ്ഥാപന ഉടമ പ്രവീൺ ലാൽ, പിതാവ് ലാലസൻ, ഭാര്യ പ്രസന്നകുമാരി എന്നിവരെയാണ് ഇയാൾ കൊലപ്പെടുത്തിയത്.പ്രതി പരോൾ അനുവദിക്കാതെ 20 വർഷം തടവ് അനുഭവിക്കണമെന്നും, ഇപ്പോൾ ജയിലിൽ കിടന്ന കാലയളവ് 20 വർഷത്തിൽ കുറവ് ചെയ്യാമെന്നും കോടതി വിധിച്ചു. പ്രതിക്ക് വേണ്ടി അഡ്വ: എം.പി.മാധവൻകുട്ടി, വിചാരണ കോടതിയിൽ കോടതി നിയോഗിച്ച അഡ്വ. ജിതേഷ് ജെ.ബാബു എന്നിവർ ഹാജരായി.

Hot Topics

Related Articles