കടുത്തുരുത്തി: വായ്പയെടുത്ത പണം തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് ജപ്തിക്ക് അധികൃതര്‍ എത്തും മുമ്പേ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബാങ്ക് അധികൃതര്‍ക്കെതിരെ ആരോപണങ്ങളുമായി വീട്ടുകാര്‍ രംഗത്ത്. ഞീഴൂര്‍ മംഗലത്ത് കരോട്ട് സാജു തോമസ് (59) ന്റെ മരണത്തിനുത്തരവാദികള്‍ ബാങ്ക് അധികൃതരാണെന്ന് കുടുംബാംഗങ്ങള്‍ ആരോപിക്കുന്നു. സാജു നേരത്തെ ബാങ്കില്‍ ചെന്നപ്പോള്‍ ആറ് ലക്ഷം രൂപ ആദ്യം അടച്ചാല്‍ മതിയെന്നും ബാക്കി അടയ്ക്കുന്നതിന് സാവകാശം നല്‍കാമെന്നുമാണ് അറിയിച്ചിരുന്നതെന്നും വീട്ടുകാര്‍ പറയുന്നു. ഇതനുസരിച്ചു 17ന് മകള്‍ ലിസ്മിയുമായി സാജു ഞീഴൂര്‍ ശാഖയില്‍ ചെന്നിരുന്നു. നേരത്തെ പറഞ്ഞതുപോലെ ആറ് ലക്ഷം രൂപ 19ന് അടയ്ക്കാമെന്നും ബാക്കി വരുന്ന തുക മാര്‍ച്ചിന് ശേഷം അടയ്ക്കാമെന്നും ബാങ്ക് അധികൃതരെ അറിയിച്ചതായി മകള്‍ ലിസ്മി പറഞ്ഞു. എന്നാല്‍ ബാക്കി തുക ഫെബ്രൂവരി പത്തിനകം തന്നെ അടയ്ക്കണമെന്നും അതില്‍ കൂടുതല്‍ സാവകാശം തരാനാവില്ലെന്നുമാണ് ബാങ്ക് അധികൃതര്‍ പറഞ്ഞതത്രെ. തുടര്‍ന്ന് തിരിച്ചു പോരും വഴി സാജു പണത്തിനായി പലരെയും വിളിച്ചതായി ലിസ്മി പറഞ്ഞു. എന്നാല്‍ പെട്ടെന്ന് പണം കൊടുക്കാന്‍ ആരും തയാറായില്ല. ഇതോടെ സാജു മനോവിഷമത്തിലായെന്നും പറയുന്നു. വീട്ടിലെത്തിയ ശേഷം ഭക്ഷണം കഴിച്ചു കിടന്ന സാജു ഈ സമയം പട്ടി കുരയ്ക്കുന്നത് കേട്ട് മകളോട് അതിനെ നോക്കാന്‍ പറഞ്ഞിട്ട് പുറത്തേക്ക് പോവുകയായിരുന്നു. ഈ സമയം സാജുവിന്റെ ഭാര്യ ലില്ലി മഞ്ഞള്‍ ഉണക്കുകയായിരുന്നു. പോകും വഴി താന്‍ പോകുവാണെന്നും ഇനി മടങ്ങി വരില്ലെന്നും സാജു പറഞ്ഞതായി സമീപവാസിയായ സ്ത്രീ പറഞ്ഞു. തുടര്‍ന്നാണ് സാജു കീടനാശിനി കഴിച്ചു ആത്മഹത്യ ചെയ്തത്.
ഇതേസമയം സാജു വീട്ടില്‍ നിന്നും പോയതിന് പിന്നാലെ ബാങ്കിന്റെ ശാഖാ മാനേജരും ഏരിയാ മാനേജരും അഡ്വക്കേറ്റ് കമ്മീഷനും വീട്ടില്‍ വന്നിരുന്നുവെന്നും ആറ് ലക്ഷം 19ന് അച്ച ശേഷം ബാക്കി തുക ഫെബ്രൂവരി പത്തിനകം അടയ്ക്കണമെന്നും പറഞ്ഞതായി വീട്ടുകാര്‍ പറയുന്നു. മരം വെട്ടുകാരനായ സാജു വീണു നടുവിന് പരിക്കേറ്റതിനെ തുടര്‍ന്ന് കുറേ നാളുകള്‍ പണിക്കു പോകാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നുവെന്നും അതിനുശേഷം പണിക്കു പോയി തുടങ്ങിയെങ്കിലും കമ്പ് അടിച്ചു കൊണ്ടു കൈയ്ക്കു പരിക്കേറ്റതോടെ കൈയില്‍ കമ്പി ഇടേണ്ടി വന്നു. ഇക്കാലത്താണ് വായ്പാ തിരിച്ചടവ് മുടങ്ങിയതെന്നും വീട്ടുകാര്‍ പറയുന്നു. എന്നാല്‍ തങ്ങള്‍ സാധാരണ നടപടിക്രമങ്ങളുടെ ഭാഗമായി വീട്ടില്‍ ചെന്നുവെന്നേയുള്ളുവെന്നും വീട്ടുകാരെ ഒഴിപ്പിക്കാനൊന്നും പ്ലാന്‍ ഇല്ലായിരുന്നുവെന്നും സാജുവിന് തിരിച്ചടവിന് സാവകാശം ലഭിക്കുമായിരുന്നുവെന്നും ബാങ്ക് അധികൃതര്‍ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേരളാ ബാങ്കില്‍ നിന്നും വായ്പയെടുത്ത പണം തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് ജപ്തിയായ വസ്തുവില്‍ നിന്ന് വീട്ടുകാരെ ഒഴിപ്പിക്കാന്‍ കോടതി ഉത്തരവുമായി അധികൃതര്‍ എത്തുന്നതിന് മുമ്പാണ് സാജു തോമസ് ആത്മഹത്യ ചെയ്തത.് കളനാശിനി കഴിച്ചു ആത്മഹത്യയ്ക്ക് ശ്രമിച്ച സാജു കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച ഉച്ചയോടെയാണ് മരിച്ചത്. ഇലഞ്ഞിയില്‍ പോയി കളനാശിനി വാങ്ങിയ സാജു വീട്ടിലേക്ക് വരുന്ന വഴി ശനിയാഴ്ച ഉച്ചയ്ക്ക് 1.30 ഓടെ മരങ്ങോലിയില്‍ വച്ചാണ് വിഷം കഴിച്ചത്. സംഭവം കണ്ട നാട്ടുകാരാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്.
കോട്ടയം ജില്ലാസഹകരണ ബാങ്കിന്റെ ഞീഴൂര്‍ ശാഖയില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് സാജുവിന്റെയും ബന്ധുക്കളുടെയും പേരില്‍ ഇയളെടുത്ത 15 ലക്ഷം രൂപയും അതിന്റെ പലിശയും സഹിതം 35 ലക്ഷത്തോളം കുടിശിഖയായിരുന്നു. ജില്ലാ സഹകരണ ബാങ്ക് കേരള ബാങ്കുമായി ലയിച്ചതിനെ തുടര്‍ന്ന് കേരള ബാങ്ക് അധികൃതരാണ് കോടതി മുഖേന ജപ്തി നടപടി തുടങ്ങിയത്.


