കോട്ടയം: വാകത്താനത്ത് നിന്നും വാടകയ്ക്ക് എടുത്ത ടൂറിസ്റ്റ് ബസ് മൂന്നു പേർക്ക് മറിച്ചു വിറ്റ കേസിൽ കോഴിക്കോട്ടെ രഹസ്യ കേന്ദ്രത്തിൽ നിന്നും ടൂറിസ്റ്റ് ബസ് പിടിച്ചെടുത്ത് വാകത്താനം പൊലീസിന്റെ ഓപ്പറേഷൻ. ബസ് വാടകയ്ക്ക് എടുത്ത് ഉടമയ്ക്ക് അഞ്ചു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടാക്കിയ മൂന്നു പ്രതികൾക്കായി അന്വേഷണവും ഊർജിതമാക്കി. കോഴിക്കോട് കൊടുവള്ളിയിലെ രഹസ്യ കേന്ദ്രത്തിൽ നിന്നാണ് വാകത്താനം എസ്.എച്ച്.ഒ ഇൻസ്പെക്ടർ ജിൻസൺ ഡൊമിനിക്കിന്റെ നേതൃത്വത്തിലുള്ള സംഘം ടൂറിസ്റ്റ് ബസ് കണ്ടെത്തി കസ്റ്റഡിയിൽ എടുത്തത്.
2024 ആഗസ്റ്റ് മൂന്നിനാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. വാകത്താനം പുത്തൻചന്ത പുത്തൻകുളം വീട്ടിൽ പി.എസ് അനീഷിന്റെ ഉടമസ്ഥതയിലുള്ള ടൂറിസ്റ്റ് ബസാണ് കേസിലെ ഒന്നാം പ്രതിയായ തിരുവനന്തപുരം പാറശാല കുറ്റിവേലിവിള വീട്ടിൽ സോനാ സിംസൺ (24) വാടകയ്ക്ക് എടുത്തത്. തുടർന്ന് ഇദ്ദേഹം ഈ വാഹനം ആദ്യം കൊല്ലം പൂയപ്പള്ളി സ്വദേശി എബിൻ കോട്ടേജിൽ എഡിസണിന് (49) കൈമാറി. തുടർന്ന്, എബിനിൽ നിന്നും കോഴിക്കോട് താമരശേരി സ്വദേശി ലത്തീഫിന് (55) ഈ വാഹനം കൈമാറി. എന്നാൽ, ഈ വാഹനം കൈമാറിയെങ്കിലും പ്രതികൾ ആരും തന്നെ വാഹനത്തിന്റെ വിലയോ വാടകയോ ഉടമയായ അനീഷിന് നൽകാനോ, വാഹനത്തിന്റെ പേര് മാറ്റാനോ തയ്യാറായില്ല. ഇതേ തുടർന്ന് അനീഷ് വാകത്താനം പൊലീസ് സ്റ്റേഷനിൽ ഇതു സംബന്ധിച്ചു പരാതി നൽകുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതേ തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ.എം സാബൂ മാത്യവിന്റെ നിർദേശത്തെ തുടർന്ന് ചങ്ങനാശേരി ഡിവൈഎസ്പി എസ്.ആഷാദിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു. തുടർന്ന്, വാകത്താനം എസ്.എച്ച്.ഒ ഇൻസ്പെക്ടർ ജിൻസൺ ഡൊമിനിക്കിന്റെ നേതൃത്വത്തിൽ സിവിൽ പൊലീസ് ഓഫിസർമാരായ അനീഷ് ചന്ദ്രൻ, ജോജി സെബാസ്റ്റിയൻ എന്നിവർ ചേർന്ന് നടത്തിയ അന്വേഷണത്തിൽ ആദ്യം വാഹനം കണ്ടെത്തി. എന്നാൽ, പൊലീസ് അന്വേഷിക്കുന്നത് അറിഞ്ഞ് വാഹനം രഹസ്യകേന്ദ്രത്തിലേയ്ക്ക് പ്രതികൾ മാറ്റി. തുടർന്ന് ദിവസങ്ങളോളം നടത്തിയ നിരീക്ഷണത്തിനും അന്വേഷണത്തിനും ഒടുവിൽ കോഴിക്കോട് കൊടുവള്ളിയിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും ടൂറിസ്റ്റ് ബസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ബസ് കോട്ടയത്ത് എത്തിച്ചിട്ടുണ്ട്.


