കോട്ടയം: ഇത് നിങ്ങളുടെ വേദിയായത് കൊണ്ട് കൂടുതലൊന്നും പറയുന്നില്ല..! വിവാദ വിഷയങ്ങളിൽ പരോക്ഷ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ കോട്ടയത്ത്. സ്വർണ്ണക്കടത്ത് വിഷയത്തിലും പി.സി ജോർജിന്റെ വർഗീയ പരാമർശത്തിലെ വിവാദത്തിലും അറസ്റ്റിലുമെല്ലാം മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായെങ്കിലും തന്റെ നിലപാട് വ്യക്തമാക്കി. സ്വർണ്ണക്കടത്ത് രണ്ടാം വിവാദത്തിനു ശേഷം പ്രതിഷേധങ്ങൾക്കിടയിലൂടെ ആദ്യമായി പൊതുവേദിയിൽ എത്തിയതായിരുന്നു മുഖ്യമന്ത്രി. കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടന്ന കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്്ഥാന സമ്മേളന വേദിയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ പൊട്ടിത്തെറിച്ച് പ്രതികരിച്ചത്.
വർഗീയ പരാമർശത്തിൽ അറസ്റ്റിലാകുകയും, ജയിലിൽ കഴിയുകയും ചെയ്ത മുൻ എം.എൽ.എ കൂടിയായ പി.സി ജോർജിനെ ലക്ഷ്യമിട്ടായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ആദ്യ പരാമർശം. ഇതിനു പിന്നാലെയാണ് സ്വർണ്ണക്കടത്ത് കേസിനെ പരോക്ഷമായി സൂചിപ്പിച്ചുള്ള പരാമർശവും ഇദ്ദേഹത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. മാധ്യമങ്ങൾക്ക് നേരെയും ഒരൂ വേള മുഖ്യമന്ത്രി കടന്നാക്രമിച്ചു. സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്നാ സുരേഷിനും, പി.സി ജോർജിനും നൽകുന്ന അമിത പ്രാധാന്യത്തിനായിരുന്നു മാധ്യമങ്ങൾക്ക് മുഖ്യമന്ത്രിയുടെ വിമർശനം ഏറ്റുവാങ്ങേണ്ടി വന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നാവിന് ലൈസൻസില്ലെന്നു കരുതി
എന്തും വിളിച്ച് പറയാമെന്നു കരുതരുത്
വിവാദ വിഷയങ്ങളിൽ കൂടുതൽ പ്രതികരണമില്ലെന്നാണ് പ്രഖ്യാപിച്ചതെങ്കിലും എല്ലാ വിഷയങ്ങളിലും കൃത്യമായ നിലപാട് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കുകയായിരുന്നു. രാജ്യത്ത് ആർക്കും എന്തും പറയാവുന്ന സ്ഥിതിയാണ്. ഇതാണ് പ്രവാചന നിന്ദയിൽ കാര്യങ്ങൾ എത്തിച്ചേർത്തത്. ഇത് ലോകരാജ്യങ്ങളുടെ മുന്നിൽ ഇന്ത്യയുടെ മുഖം വികൃതമാക്കി. ഭൂരിപക്ഷ വർഗീയതയുടെ നിലപാടാണ് ഇത്. എന്നാൽ, കേരളത്തിൽ ലൈസൻസില്ലാതെ എന്തും പറയാനാവില്ലെന്നും വ്യക്തമാണ്. നാവിന് ലൈസൻസില്ലെന്നു കരുതി നമ്മുടെ നാട്ടിൽ എന്തും വിളിച്ച് പറയാമെന്നു കരുതുന്നവർക്ക് എന്തു സംഭവിക്കുമെന്നു അടുത്ത കാലത്ത് കണ്ടു. ചിലർ ഒന്ന് വിരട്ടാനൊക്കെ നോക്കി. അതൊന്നും ഇവിടെ ചിലവാകില്ല. അവരുടെ പിന്നിൽ ഏത് കൊല കൊമ്പനായാലും ശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഏത് തരത്തിലുള്ള പിപ്പിടിയുമായി
ഇങ്ങോട്ട് വരേണ്ട
ചിലരൊക്കെ ഏത് തരത്തിലുമുള്ള പിപ്പിടിയുമായി വരികയാണ്. അതുകൊണ്ട് ഇളക്കിക്കളയാമെന്നു കരുതേണ്ട. അതിന് വേറെ ആളെ നോക്കണം. പ്രതിപക്ഷ ഈ വിഷയം ഏറ്റെടുക്കുന്നത് മനസിലാക്കാം. എന്നാൽ, പ്രതിപക്ഷ ആരോപണങ്ങൾ മാധ്യമങ്ങൾ 24 മണിക്കൂറും നൽകുകയാണ്. ഇത് ദുരവസ്ഥയാണ്. എന്തും വിളിച്ച് പറയാമെന്ന നിലപാടാണ് ഇത്തരക്കാർ സ്വീകരിക്കുന്നത്. ഇത് എന്ത് തരം നിലപാടാണെന്നും അദ്ദേഹം ചോദിച്ചു.
നിങ്ങൾ ഇനിയും ഇവിടെ
കാണേണ്ടവരല്ലേ
ചില പ്രത്യേക തരം വാർത്തകൾക്ക് മാധ്യമങ്ങൾ എത്ര ശതമാനം സ്ഥലമാണ് മാറ്റി വയ്ക്കുന്നത് എന്ന് നോക്കൂ. എത്ര ദൗർഭാഗ്യകരമായ അവസ്ഥയാണ് ഇത്. ഇത് സാധാരണഗതിയിലുള്ള നിങ്ങളുടെ വിശ്വാസ്യതയ്ക്കു ചേർന്നതാണോ എന്ന് പരിശോധിക്കുക. നിങ്ങൾ ഇനിയും ഇവിടെ ഉണ്ടാകേണ്ടവരാണ്. നാം ഉദ്ദേശിക്കുന്നത് ഒരു നവകേരളം സൃഷ്ടിക്കുന്നതിനാണ്. വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന നാടായി കേരളത്തെ മാറ്റുന്നതിനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.