കോട്ടയം നഗരത്തിലെ ബാല ഭിക്ഷാടനം; ജാഗ്രത ന്യൂസ് ലൈവ് വാർത്തയിൽ കർശന ഇടപെടലുമായി ചൈൽഡ് വെൽഫെയർ കമ്മിറ്റി; അന്വേഷണം നടത്തി കുട്ടികളെ മോചിപ്പിക്കുന്നതിനും നീക്കം

കോട്ടയം: നഗരത്തിൽ ബാലഭിക്ഷാടനം നടക്കുന്നതായുള്ള ജാഗ്രതാ ന്യൂസ് ലൈവിന്റെ വാർത്തയിൽ കർശന ഇടപെടലുമായ ചൈൽഡ് വെൽഫെയർ കമ്മിറ്റി. വിഷയത്തിൽ ഇടപെട്ട സിഡബ്യുസി അന്വേഷണം പ്രഖ്യാപിക്കുകയും, ആവശ്യമെങ്കിൽ കുട്ടികളെ മോചിപ്പിക്കുന്നതിനു വേണ്ട നീക്കം തുടങ്ങുകയും ചെയ്തിട്ടുണ്ട്. കോട്ടയം നഗരത്തിൽ വ്യാപകമായി കുട്ടികളെ ഉപയോഗിച്ച് ഭിക്ഷയാചിക്കുന്നതായി ജാഗ്രത ന്യൂസ് ലൈവാണ് വാർത്ത പുറത്തു വിട്ടത്. പിന്നാലെ മറ്റ് മാധ്യമങ്ങൾ ഈ വിഷയം ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി അന്വേഷണം പ്രഖ്യാപിച്ചത്.

കോട്ടയം നഗര മധ്യത്തിൽ ഒരാഴ്ച മുൻപ് തമിഴ്‌നാട്ടിൽ നിന്നും കുട്ടികളെയുമായി എത്തിയ ഭിക്ഷാടന മാഫിയ സംഘത്തെ നാട്ടുകാർ പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ നാഗമ്പടത്തും ഇതര സംസ്ഥാന സംഘം കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തുന്നതായി ജാഗ്രതാ ന്യൂസ് ലൈവിനു വിവരം ലഭിച്ചത്. നാഗമ്പടം സെന്റ് ആന്റണീസ് ദേവാലയത്തിൽ ആരാധനയ്ക്കായി ആയിരങ്ങളാണ് ചൊവ്വാഴ്ച ദിവസം എത്തുന്നത്. ഇവരിൽ നിന്നും ഭിക്ഷ സ്വീകരിക്കുന്നതിനായി മഴയത്ത് കുട്ടികളെ ഉപയോഗിക്കുന്നതായി വിവരം ലഭിച്ചാണ് ജാഗ്രത ന്യൂസ് ലൈവ് സംഘം നാഗമ്പടത്ത് എത്തിയത്. ഈ സമയം കണ്ട കാഴ്ച അതി ദാരുണമായ കാഴ്ചയാണ് കണ്ടത്. നാലും രണ്ടും ഒന്നും വയസുള്ള കുട്ടികളെ നാഗമ്പടം റെയിൽവേ മേൽപ്പാലത്തിൽ ഇരുത്തി ഭിക്ഷയാചിപ്പിക്കുന്ന കാഴ്ചയാണ് കണ്ടത്. മേൽപ്പാലത്തിലൂടെ നടന്നുവരുന്ന യാത്രക്കാർക്ക് നേരെ പ്‌ളാസ്റ്റിക് കവർ നീട്ടി ഭിക്ഷയാചിക്കുന്ന നാലു വയസുകാരന്റെ ദാരുണമായ കാഴ്ച ആരുടെയും കരളലിയിപ്പിക്കുന്നതായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജാഗ്രത ന്യൂസ് ലൈവ് സംഘം ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുന്നത് കണ്ട് , കുട്ടികളുടെ ഒപ്പം ഉണ്ടായിരുന്ന യുവതിയും യുവാവും ആക്രോശിച്ചു കൊണ്ട് ഓടിയെത്തി. ഹിന്ദിയിൽ അസഭ്യം പറഞ്ഞ സംഘം , എന്തിനാണ് ക്യാമറ എടുക്കുന്നതെന്ന് ചോദിക്കുകയും ആക്രോശിച്ചു കൊണ്ട് പാഞ്ഞെത്തുകയും ചെയ്തു. ദൃശ്യങ്ങൾ പകർത്തുന്നതിൽ നിന്നും പിൻതിരിയാതെ വന്നതോടെ മാഫിയ സംഘം കുട്ടികളെയുമായി റെയിൽവേ മേൽപ്പാലം ചാടിക്കടന്ന ശേഷം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിലേക്ക് കടന്നു.

തിരക്കുള്ള ദിവസങ്ങളിൽ കുട്ടികളെയുമായി എത്തിയ സംഘം ഇത്തരത്തിൽ നാഗമ്പടത്ത് ഭിക്ഷാടനം നടത്തുന്നത് പതിവു കാഴ്ചയാണെന്ന് പ്രദേശത്ത് സ്ഥിരമായി എത്തുന്നവർ പറയുന്നു. കുട്ടികളെ ഭിക്ഷ യാചിച്ചു കിട്ടുന്ന പണം ഈ സംഘം മദ്യപാനത്തിനാണ് ഉപയോഗിക്കുന്നത് എന്നും ഇവർ ആരോപിക്കുന്നു. മദ്യലഹരിയിൽ മിക്ക ദിവസങ്ങളിലും ഈ സംഘത്തിലുള്ളവർ പരസ്പരം ഏറ്റുമുട്ടുന്നതും നാഗമ്പടത്ത് പതിവാണെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.

Hot Topics

Related Articles