പരുത്തുംപാറയിൽ വലിയ പ്ലാവ് മരം ചുവടോടെ മറിഞ്ഞു : പുറംപോക്ക് നിവാസിയുടെ വീടും വഴി യാത്രക്കാരും രക്ഷപെട്ടത് ഭാഗ്യം കൊണ്ട് : മണിക്കൂറുകളോളം വൈദ്യുതി ഇല്ലാതെ പ്രദേശവാസികൾ

 പനച്ചിക്കാട് : പരുത്തുംപാറ – ചിങ്ങവനം റോഡ് സൈഡിൽ വില്ലേജാഫീസിന് എതിർ വശത്തായി റോഡ് പുറംപോക്കിൽ നിന്ന വലിയ പ്ലാവ് മരം ചുവടോടെ മറിഞ്ഞ് വീണെങ്കിലും വൻ അപകടം ഒഴിവായി . വ്യാഴാഴ്ച രാത്രി 11 മണിയോടുകൂടിയാണ് മരം വീണത് . 11കെ വി ലൈൻ കടന്നുപോയ പോസ്റ്റിലെ മുഴുവൻ വൈദ്യുത കമ്പികളും പൊട്ടി നിലത്തുവീണു . എൽ റ്റി ലൈൻ കമ്പികളും പൊട്ടി . വില്ലേജാഫീസിൻ്റെ എതിർ വശത്തെ ട്രാൻസ്ഫോർമറിന് തൊട്ടടുത്താണ് മരം മറിഞ്ഞത് . പ്രദേശത്ത് മണിക്കൂറുകളോളം വൈദ്യുതി ബന്ധം തടസ്സപ്പെട്ടു . കെ എസ് ഇ ബി ജീവനക്കാർ മണിക്കൂറുകളോളം പണിപ്പെട്ട് ഇന്നലെ വൈകുന്നേരത്തോടുകൂടി വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു .പുറംപോക്കിൽ  താമസിക്കുന്ന ചെറുപറമ്പിൽ ദേവസ്യ (ബാബു)യുടെ വീടിൻ്റെ അടുക്കളയുടെ സമീപത്തു നിന്ന മരം എതിർ വശത്തേക്ക് മറിഞ്ഞതുകൊണ്ട് മാത്രമാണ് വീടിന് നാശനഷ്ടമുണ്ടാകാതിരുന്നത് . 

Advertisements

എന്നാൽ കുളിമുറിയും കക്കൂസും പൂർണമായും തകർന്നു . വാട്ടർ ടാങ്കുകൾക്കും പാത്രങ്ങൾക്കും നാശനഷ്ടമുണ്ടായി .മരത്തിൻ്റെ വലിയ തടിമുറിച്ചു മാറ്റാതെ അടുക്കള വാതിലിന് വെളിയിലേക്ക് ഇറങ്ങുവാനാവാത്ത അവസ്ഥയാണ് . നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡിലേക്കാണ് മരത്തിൻ്റെ വലിയ കമ്പുകളും വൈദ്യുത കമ്പികളും പൊട്ടിവീണത് . രാത്രിയിൽ വാഹനത്തിരക്ക് കുറവായിരുന്നതിനാലാണ് അപകടം ഒഴിവായത് . പനച്ചിക്കാട് വില്ലേജാഫീസർ സലിം സദാനന്ദൻ രാത്രി തന്നെ സ്ഥലത്തെത്തി . അദ്ദേഹം അറിയിച്ചതനുസരിച്ച് ഫയർ & റസ്ക്യൂ സേന എത്തിയാണ് റോഡിലേക്ക് കിടന്ന മരക്കമ്പുകൾ മുറിച്ചു മാറ്റിയത് .

Hot Topics

Related Articles