ഇന്ത്യ-പാകിസ്ഥാന്‍ മത്സരം കണ്ട് മടങ്ങിയ മുംബൈ ക്രിക്കറ്റ്‌ അസോസിയേഷൻ പ്രസിഡന്റ്‌ ന്യൂയോർക്കിൽ അന്തരിച്ചു

മുംബൈ : ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം കാണാനായി ന്യൂയോര്‍ക്കിലെത്തിയ മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് അമോല്‍ കാലെ ന്യൂയോര്‍ക്കില്‍ അന്തരിച്ചു. മത്സരത്തിനുശേഷം ഹൃദയാഘാതമുണ്ടായ കാലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഞായറാഴ്ച ന്യൂയോര്‍ക്കില്‍ നടന്ന ഇന്ത്യ-പാകിസ്ഥാന്‍ മത്സരം കാണാന്‍ കാലെയും മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി അജിങ്ക്യാ നായിക്കിനും ഭരണസമിതി അംഗം സൂരജ് സാമത്തും സ്റ്റേഡിയത്തിലുണ്ടായിരുന്നു. സന്ദീപ് പാട്ടീലിന്‍റെ നേതൃത്വത്തിലുള്ള പാനലിനെ പരാജപ്പെടുത്തി 2022ലാണ് 47കാരനായ അമോല്‍ കാലെ മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റായത്.

Advertisements

നാഗ്പൂര്‍ സ്വദേശിയായ കാലെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്‍റെ അടുപ്പക്കാരനായാണ് അറിയപ്പെടുന്നത്. പ്രസിഡന്‍റെന്ന നിലയില്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുന്ന കളിക്കാരുടെ പ്രതിഫലം ഇരട്ടിയാക്കാനും വാംഖഡെ സ്റ്റേഡിയത്തില്‍ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പ്രതിമ സ്ഥാപിക്കാനുമുള്ള സുപ്രധാന തീരുമാനങ്ങള്‍ എടുത്തത് കാലെയുടെ നേതൃത്വത്തിലുള്ള ഭരണ സമിതിയായിരുന്നു. ആന്ധ്രയിലെ തിരുപ്പതി ബാലാജി ദേവസ്ഥാനം ട്രസ്റ്റ് അംഗം കൂടിയായ കാലെയാണ് നവി മുംബൈയില്‍ വെങ്കടേശ്വര ക്ഷേത്രം സ്ഥാപിക്കാനുള്ള ഭൂമി കണ്ടെത്തിയത്. കാലെയുടെ നിര്യാണത്തില്‍ ബിസിസിഐ മുന്‍ പ്രസിഡന്‍റും എന്‍സിപി അധ്യക്ഷനുമായ ശരദ് പവാര്‍, മുന്‍ ഇന്ത്യന്‍ താരവും കമന്‍റേറ്ററുമായ രവി ശാസ്ത്രി, മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി, ഭരണസമിതി അംഗങ്ങള്‍ എന്നിവര്‍ അനുശോചിച്ചു.

Hot Topics

Related Articles