അവസാനലാപ്പിലും ആശങ്കയുടെ മുൾമുനയിൽ യുഡിഎഫ് ;മുൻകൂട്ടി നിശ്ചയിച്ച പ്രകാരം കലാശക്കൊട്ട് ഭംഗിയായില്ല എന്ന വിമർശനം ശക്തമാകുന്നു

കോട്ടയം : ലോക്സഭ തിരഞ്ഞെടുപ്പിൽ ആദ്യഘട്ടം മുതൽ യുഡിഎഫിനെ ഉലച്ച ആശങ്ക കലാശക്കൊട്ടിലും പ്രകടമായി. കലാശക്കൊട്ടിൽ മുൻകൂട്ടി തീരുമാനിച്ച പ്രവർത്തകർ എത്താതിരുന്നത് മുന്നണിയിൽ വലിയ ആരോപണ പ്രത്യാരോപണങ്ങൾക്ക് വഴിതെളിച്ചു. കോട്ടയത്തും വിവിധ നിയോജകമണ്ഡല ആസ്ഥാനങ്ങളിലുമാണ് യുഡിഎഫ് കലാശക്കൊട്ട് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ പ്രവർത്തകരുടെ എണ്ണത്തിൽ കുറവുണ്ടായത് മുന്നണിക്കും നാണക്കേടുണ്ടാക്കി എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. കോൺഗ്രസും കേരളാ കോൺഗ്രസും പരസ്പരം പോരടിക്കുന്ന നിലയിലേക്ക് ജില്ലയിലെ പല കൊട്ടിക്കലാശങ്ങളും മാറി. വൈക്കത്ത് നടന്ന കലാശക്കൊട്ടിലാണ് പ്രവർത്തകരുടെയും അണികളുടെയും കുറവ് ഏറ്റവുമധികം പ്രകടമായത്. കടുത്തുരുത്തിയിൽ പിടിച്ചുനിന്നെങ്കിലും പാലായിൽ അംഗബലം ഇരുനൂറകടത്താൻ യുഡിഎഫിന് കഴിഞ്ഞില്ല. എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ എം.പി ഫണ്ട് നൂറുശതമാനം വിനിയോഗിച്ചുവെന്നത് വ്യാജമാണെന്ന് യുഡിഎഫ് നേതാക്കൾ തെറ്റായി പ്രചരിപ്പിച്ചതും അണികൾ കുറയാൻ കാരണമായി.
മുന്നണി ജില്ലാ ചെയർമാന്റെ രാജിയടക്കം ഉയർത്തിയ പ്രതിസന്ധികളെ മറികടക്കാനും യുഡിഎഫിന് കഴിഞ്ഞിരുന്നില്ല എന്നാണ് വിലയിരുത്തൽ. എൻഡിഎ പാളയത്തിലെത്തിയ സജി മഞ്ഞക്കടമ്പൻ ജോസഫ് വിഭാഗത്തിലെ ചില വ്യക്തികളുടെ മോൽക്കോയ്മയെക്കെതിരെ ശക്തമായ നിലപാടെടുത്തിട്ടും യുഡിഎഫിന് മറുപടി പറയാൻ കഴിഞ്ഞിട്ടില്ല.
പി.സി തോമസ് കെ.എം മാണിയുടെ വീട്ടിൽ നടത്തിയ സന്ദർശനത്തിനപ്പുറം പ്രചരണരംഗത്ത് സജീവസാന്നിധ്യവുമായില്ലെന്നതും യുഡിഎഫ് പാളയത്തിൽ വിള്ളൽ വീഴ്ത്തിയിട്ടുണ്ട്. ജോസഫ് ഗ്രൂപ്പിലെ ഉൾപ്പാർട്ടി പ്രശ്‌നങ്ങളും വോട്ടെടുപ്പിൽ പ്രതിഫലിക്കുമെന്നാണ് രാഷ്ട്രീയ നിരിക്ഷകരുടെ വിലയിരുത്തൽ.

Hot Topics

Related Articles