മെക്സിക്കോ സിറ്റി: ലോകകപ്പ് നോക്കൗട്ട് പോരാട്ടത്തില്‍ പരാഗ്വേയോട് പെനല്‍റ്റി ഷൂട്ടൗട്ടില്‍ തോറ്റ്(3-2) പുറത്തായതിന് പിന്നാലെ ജര്‍മനിയെ നാണക്കേടിലാക്കി മറ്റൊരു റിപ്പോര്‍ട്ട് കൂടി പുറത്ത്. നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും 1-1 ന് സമനില പാലിച്ചതിനെത്തുടർന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ ജര്‍മനിയുടെ നാലു താരങ്ങള്‍ പെനല്‍റ്റി എടുക്കാന്‍ വിസമ്മതിച്ചുവെന്നാണ് റിപ്പോര്‍ട്ട്. അഞ്ച് പെനാല്‍റ്റികള്‍ക്ക് ശേഷം ഇരുടീമുകളും 3-3 എന്ന നിലയില്‍ സമനിലയിലായപ്പോള്‍, നിർണായകമായ ആറാമത്തെ പെനല്‍റ്റി എടുക്കാൻ നാല് മുതിർന്ന ജർമനി താരങ്ങള്‍ വിസമ്മതിച്ചതായാണ് റിപ്പോർട്ടുകള്‍.
പ്രമുഖ ജർമൻ മാധ്യമമായ ‘ബില്‍ഡ്’ പുറത്തുവിട്ട റിപ്പോർട്ടുകള്‍ പ്രകാരം, സഡൻ ഡെത്ത് ഘട്ടത്തില്‍ പെനല്‍റ്റി എടുക്കാൻ സഹതാരങ്ങള്‍ വിമുഖത കാണിച്ചതിനെത്തുടർന്നാണ് ഡിഫെൻഡറായ ജോനാഥൻ താ ഒടുവില്‍ കിക്ക് എടുക്കാൻ നിർബന്ധിതനാവുകയായിരുന്നു. ലിയോണ്‍ ഗോരെട്സ്ക, വാല്‍ഡെമർ ആന്റണ്‍, നഥാനിയേല്‍ ബ്രൗണ്‍, മാലിക് തിഷാവ് എന്നീ നാല് കളിക്കാരാണ് കിക്കെടുക്കാനുള്ള ആത്മവിശ്വാസമില്ലാതെ പിന്മാറിയത്. ജർമനിക്കായി 72 മത്സരങ്ങള്‍ കളിച്ച പരിചയസമ്പന്നനായ ലിയോണ്‍ ഗോരെട്സ്കയോട് ക്യാപ്റ്റൻ ജോഷ്വ കിമ്മിച്ച് രണ്ട് തവണ ആവശ്യപ്പെട്ടിട്ടും പെനാല്‍റ്റി എടുക്കാൻ തയ്യാറായില്ല. 2025-26 സീസണിനൊടുവില്‍ ബയേണ്‍ മ്യൂണിക്ക് ഒഴിവാക്കിയ ഗോരെട്സ്കിയുടെ പിന്മാറ്റം ആരാധകരെ അമ്പരപ്പിച്ചു.


