പാലക്കാട്: പാർലമെന്റ് തിരഞ്ഞെടുപ്പിന് പിന്നാലെ സിപിഎമ്മിൽ തുടരുന്ന അച്ചടക്ക നടപടിയിൽ ആവേശത്തോടെ അണികൾ. മുൻ എംഎൽഎയും കെ.ടി.ഡി.സി ചെയർമാനുമായ പി.കെ ശശിയ്‌ക്കെതിരായ നടപടിയോടെയാണ് ഇപ്പോൾ വീണ്ടും പാർട്ടി അണികൾ തെറ്റുതിരുത്തലിനെ ആവേശത്തോടെ കാണുന്നത്. പാർട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും പി കെ ശശിയെ നീക്കി. ശശിക്ക് ഭൂരിപക്ഷമുള്ള മണ്ണാർക്കാട് ഏരിയ കമ്മിറ്റി പിരിച്ചുവിട്ടു. വിവിധ പരാതികളിൽ അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിലാണ് നടപടി. എം വി ഗോവിന്ദന്റെ സാന്നിധ്യത്തിൽ ചേർന്ന പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് നടപടി എടുത്തത്.
മണ്ണാർക്കാട് ഏരിയ കമ്മിറ്റി ഓഫീസ് നിർമ്മാണ ഫണ്ടിൽ തിരുമറി നടത്തി എന്നാണ് ശശിക്ക് എതിരായ ആരോപണം. ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയത് പുത്തലത്ത് ദിനേശന്റെ നേതൃത്വത്തിലുള്ള സമിതിയാണ്. പി കെ ശശി അധ്യക്ഷനായിരുന്ന യൂണിവേഴ്‌സൽ കോളേജ് നിയമനത്തിലും ക്രമക്കേട് നടന്നതായി കണ്ടെത്തി എന്നാണ് ലഭിക്കുന്ന സൂചന. ഇതോടെ പി.കെ ശശിക്ക് പാർട്ടിയുടെ പ്രാഥമികാഗത്വം മാത്രമായി. സി പി എം പാലക്കാട് ജില്ല കമ്മിറ്റി അംഗം പി കെ ശശിയെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി.