പൊലീസ് ഒരു ലിഫ്റ്റിലൂടെ മുകളിലേക്ക്; പ്രവീണ്‍ റാണ മറ്റൊരു ലിഫ്റ്റിലൂടെ താഴേക്ക്; സിസി ടിവി പരിശോധിച്ച പൊലീസ് കണ്ടത് കാറില്‍ കയറി രക്ഷപെടുന്ന റാണയെ; പൊലീസിനെ കബളിപ്പിച്ച് നിക്ഷേപത്തട്ടിപ്പ് കേസ് പ്രതി പ്രവീണ്‍ റാണ രക്ഷപെട്ടതിങ്ങനെ

സേഫ് ആന്റ് സ്‌ട്രോങ്ങ് നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതി പ്രവീണ്‍ റാണയുടെ റിസോര്‍ട്ട് യൂത്ത് കോണ്‍ഗ്രസ് പൂട്ടി കൊടികുത്തി. അരിമ്പൂരിലെ റാണാസ് റിസോര്‍ട്ടാണ് പൂട്ടിയത്. അരിമ്പൂര്‍ സ്വദേശികളുടേതാണ് റിസോര്‍ട്ട്. വടകക്കെടുത്ത റിസോര്‍ട്ട് സ്വന്തമാണെന്ന് തെറ്റിദ്ധരിപ്പിച്ച് റാണ നിക്ഷേപങ്ങള്‍ സ്വരൂപിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം.അതേസമയം പ്രവീണ്‍ റാണയ്ക്ക് രക്ഷപ്പെടാന്‍ പൊലീസ് വഴിയൊരുക്കിയെന്നാണ് നിക്ഷേപകരുടെ ആരോപണം. കേസ് അന്വേഷിക്കുന്ന തൃശൂര്‍ ഈസ്റ്റ് പൊലീസും പ്രതിക്കൊപ്പമെന്ന് നിക്ഷേപകര്‍ ആരോപിച്ചു.

ജീവന് ഭീഷണിയുണ്ടെന്നാണ് പണം നഷ്ടമായ പല നിക്ഷേപകരും പറഞ്ഞത്. പണം നഷ്ടമായവര്‍ സമരസമിതി രൂപീകരിച്ച് നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ്. കഴിഞ്ഞ 27 ന് അരിമ്പൂര്‍ റാണാ റിസോട്ടില്‍ നടത്തിയ നിക്ഷേപ സംഗമത്തില്‍ റാണയക്ക് പിന്തുണയുമായി അന്തിക്കാട് എസ്‌ഐ വന്നു. ഇപ്പോള്‍ കേസന്വേഷിക്കുന്ന ഈസ്റ്റ് പൊലീസും റാണയ്‌ക്കൊപ്പമാണ്. പണം നഷ്ടമായ നൂറിലേറെപ്പേര്‍ തൃശൂരില്‍ യോഗം ചേര്‍ന്ന് സമര സമിതിയും രൂപീകരിച്ചു.കഴിഞ്ഞ ദിവസം റാണയുടെ കൊച്ചിയിലെ ഫ്‌ലാറ്റിലേക്ക് പൊലീസ് എത്തുമ്പോഴേക്കും ഇയാള്‍ മറ്റൊരു ലിഫ്റ്റ് വഴി രക്ഷപ്പെട്ടിരുന്നു. ഇതിന് പിന്നാലെ പൊലീസിന്റെ വീഴ്ചയെന്ന ആരോപണം ഉയര്‍ന്നിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൊച്ചി ചിലവന്നൂരിലെ ഫ്‌ളാറ്റില്‍ പരിശോധനയ്‌ക്കെത്തിയ പൊലീസ് സംഘത്തിന്റെ കണ്ണുവെട്ടിച്ചാണ് റാണ രക്ഷപെട്ടത്. ഒരു ലിഫ്റ്റിലൂടെ പൊലീസ് പരിശോധനയ്ക്ക് കയറിയപ്പോള്‍ മറ്റൊരു ലിഫ്റ്റിലൂടെ റാണ രക്ഷപെടുകയായിരുന്നു. റാണയുടെ നാല് കാറുകള്‍ പൊലീസ് പിടിച്ചെടുത്തു. കോടികള്‍ നിക്ഷേപം സ്വീകരിച്ച് മുങ്ങിയ റാണയ്ക്കായി തെരച്ചില്‍ തുരുന്നതിനിടെയാണ് കൊച്ചി ചെലവന്നൂരിലെ സുഹൃത്തിന്റെ ഫ്‌ളാറ്റില്‍ റാണയുണ്ടെന്ന വിവരം പൊലീസിന് ലഭിക്കുന്നത്. രണ്ടു പൊലീസുകാരായിരുന്നു പരിശോധനയ്ക്കായെത്തിയത്. ഒരു ലിഫ്റ്റില്‍ കയറി ഇരുവരും മുകളിലേക്ക് പോകുന്നതിനിടെ റാണ മറ്റൊരു ലിഫ്റ്റില്‍ താഴെക്കിറങ്ങി. ഫ്‌ളാറ്റില്‍ റാണയില്ലെന്ന് മനസ്സിലാക്കിയ പൊലീസ് ഉദ്യോഗസ്ഥര്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ മറ്റൊരു കാറില്‍ പ്രതി രക്ഷപ്പെട്ടെന്ന് കണ്ടെത്തി.

റാണയുടെ ജീവനക്കാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വിട്ടയക്കുകയും ചെയ്തു. ട്രാഫിക് ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ വാഹനം അങ്കമാലി ഭാഗത്തേക്കാണ് പോയതെന്നു വ്യക്തമായി. അങ്കമാലിയില്‍ വച്ച് വാഹനം തടഞ്ഞു നിര്‍ത്തി പരിശോധന നടത്തിയെങ്കിലും റാണയുടെ സുഹൃത്തുക്കള്‍ മാത്രമായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. റാണയെ കലൂരില്‍ ഇറക്കിവിട്ടെന്നാണ് ഇവര്‍ നല്‍കിയ മൊഴി.സേഫ് ആന്‍ഡ് സ്‌ട്രോങ് നിക്ഷേപത്തട്ടിപ്പില്‍ ഇരകളായ നിക്ഷേപകര്‍ ഇന്നലെയാണ് തൃശൂരില്‍ യോഗം ചേര്‍ന്നത്. തൃശൂരില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പ്രവീണ്‍ റാണയുടെ മോഹന വാഗ്ദാനത്തില്‍ വീണ് പണം നിക്ഷേപിച്ച 100ലേറെ പേരാണ് പങ്കെടുത്തത്.

നിക്ഷേപകര്‍ സമരസമിതിക്ക് രൂപം നല്‍കി. യോഗത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണവും നിക്ഷേപകരുന്നയിച്ചു. കയ്യില്‍ കിട്ടിയിട്ടും പിടികൂടാനാവാതിരുന്നത് പൊലീസിന്റെ പിടിപ്പുകേടാണെന്നും പ്രവീണ്‍ റാണയെ സഹായിക്കുകയായിരുന്നുവെന്നും നിക്ഷേപകര്‍ ആരോപിക്കുന്നു. അടുത്ത ദിവസം മുതല്‍ നിക്ഷേപകരുടെ കൂടുതല്‍ പരാതികളെത്തും. തുടര്‍നടപടികള്‍ സമരസമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കാനും നിക്ഷേപകര്‍ തീരുമാനിച്ചു. വിവിധ ജില്ലകളില്‍ നിന്നായി നൂറിലേറെ കോടി തട്ടിയെടുത്തിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

Hot Topics

Related Articles