ക്ഷേത്രത്തില്‍ നിന്ന് ഭക്ഷണം നല്‍കാതെ ഇറക്കിവിട്ട അശ്വിനിയുടെ വീട്ടിലെത്തി സ്റ്റാലിന്‍; ഇരുളര്‍- നരിക്കുറവ വിഭാഗക്കാര്‍ക്ക് 4.53 കോടിയുടെ ക്ഷേമ പദ്ധതി

ചെന്നൈ: ജാതി വിവേചനത്തിന്റെ പേരില്‍ ക്ഷേത്രത്തില്‍ നിന്ന് അന്നദാനം നല്‍കാതെ പുറത്താക്കിയ അശ്വിനിയെ വീട്ടിലെത്തി സന്ദര്‍ശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. നരിക്കുറവ വിഭാഗക്കാരി അശ്വിനിക്ക് ക്ഷേത്രത്തില്‍ നിന്ന് ഭക്ഷണം നല്‍കാതെ പുറത്താക്കിയത് വിവാദമായിരുന്നു. ചെങ്കല്‍പേട്ട് ജില്ലയിലെ മാമല്ലപുരത്ത് നരിക്കുറവ, ഇരുള സമുദായങ്ങളില്‍പ്പെട്ടവര്‍ താമസിക്കുന്ന പൂഞ്ചേരിയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു സ്റ്റാലിന്‍. റേഷന്‍ കാര്‍ഡ് അടക്കമുള്ള രേഖകള്‍ ലഭിക്കാന്‍ പോലും വര്‍ഷങ്ങളായി ബുദ്ധിമുട്ടുന്ന തങ്ങള്‍ക്ക്, മുഖ്യമന്ത്രി നല്‍കിയ ദീപാവലി സമ്മാനം അത്ഭുതപ്പെടുത്തിയെന്ന് അശ്വിനി പ്രതികരിച്ചു. ഗ്രാമത്തിലെ 68 കുടുംബങ്ങള്‍ക്ക് വെള്ളം ലഭിക്കുന്നതിനായി അഞ്ച് വാട്ടര്‍ ടാങ്കുകള്‍ സ്ഥാപിച്ചു. തെരുവു വിളക്കുകള്‍ സ്ഥാപിച്ചു, ഇവിടെ ഇനി ഇരുട്ട് ഇല്ലെന്നും അശ്വിനിയുടെ സഹോദരി കീര്‍ത്തിക പറഞ്ഞു.

പ്രദേശത്ത് അങ്കണവാടിയും, സ്‌കൂളുകളും അടക്കം മുനിസിപ്പല്‍ പബ്ലിക് ഫണ്ട് സ്‌കീമില്‍ 10 കോടിയുടെ വികസന പദ്ധതികള്‍ എം.കെ.സ്റ്റാലിന്‍ പ്രഖ്യാപിച്ചു. 81 നരിക്കുറവര്‍-ഇരുളര്‍ കുടുംബങ്ങള്‍ക്ക് അദ്ദേഹം പട്ടയം വിതരണം ചെയ്യുകയും ചെയ്തു. ഇതുകൂടാതെ 4.53 കോടി രൂപയുടെ ക്ഷേമപദ്ധതികളും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. നരിക്കുറവര്‍, ഇരുളര്‍ വിഭാഗങ്ങളില്‍പ്പെട്ട 282 കുടുംബങ്ങള്‍ക്കാകും പദ്ധതിയുടെ ഗുണം ലഭിക്കുക.
പട്ടയങ്ങള്‍ക്കൊപ്പം തിരിച്ചറിയല്‍ രേഖകള്‍, ജാതി സര്‍ട്ടിഫിക്കറ്റുകള്‍, റേഷന്‍ കാര്‍ഡുകള്‍, ഭവനനിര്‍മ്മാണത്തിനുള്ള ബോണ്ടുകള്‍, ക്ഷേമ പദ്ധതി കാര്‍ഡുകള്‍, പരിശീലന ഉത്തരവുകള്‍, വായ്പകള്‍ എന്നിവയും എം.കെ.സ്റ്റാലിന്‍ വിതരണം ചെയ്തു. മുദ്ര പദ്ധതി അനുസരിച്ച് 12 പേര്‍ക്ക് ഒരു ലക്ഷം രൂപയുടെ വായ്പ നല്‍കി. 33 പേര്‍ക്ക് 10,000 രൂപ വീതം ധനസഹായവും മുഖ്യമന്ത്രി വിതരണം ചെയ്തു.

Hot Topics

Related Articles